യമനിൽ 13 സ്‌കൂളുകളുടെ നിർമാണവും പുനരുദ്ധാരണവും: കെ.എസ്. റിലീഫ് പദ്ധതിക്ക് തുടക്കമായി
text_fieldsകെ.എസ്. റിലീഫിെൻറ ആഭിമുഖ്യത്തിൽ യമനിൽ സ്‌കൂളുകൾ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
യാംബു: പ്രതിസന്ധി നേരിടുന്ന യമനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പിന്തുണയുമായി സൗദി അറേബ്യയുടെ ആഗോള ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്). യമനിലെ ലാഹിജ്, അൽ ധാലെ ഗവർണറേറ്റുകളിലായി 13 സ്‌കൂളുകൾ നിർമിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമുള്ള സമഗ്ര പദ്ധതിക്കാണ് ഏജൻസിയുടെ മേൽനോട്ടത്തിൽ തുടക്കം കുറിച്ചത്.
യമൻ വിദ്യാഭ്യാസ മന്ത്രി ആദിൽ അബ്ദുൽമജീദ് അൽ അബ്ബാദി, ലാഹിജ് ഗവർണർ മുറാദ് അലി അൽ ഹലീമി എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ തറക്കല്ലിടൽ കർമം നടന്നു. വിവിധ തരത്തിലുള്ള പ്രതിസന്ധികൾ കാരണം പഠനം മുടങ്ങിയ വിദ്യാർത്ഥികളുടെ ഉന്നമനവും വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണവുമാണ് ഈ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.
ഇതിെൻറ ഭാഗമായി 45 പുതിയ ക്ലാസ് മുറികൾ നിർമിക്കുകയും, നാല് സ്‌കൂളുകൾ പൂർണമായി പുനരുദ്ധരിക്കുകയും ചെയ്യും. കൂടാതെ, കുടിവെള്ളം, ശുചിത്വം, അനുബന്ധ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ക്ലാസ് മുറികൾ സജ്ജീകരിക്കുകയും പരിസ്ഥിതി സൗഹൃദ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷിതവും സമാധാനപൂർണവുമായ പഠനാന്തരീക്ഷം ഒരുക്കുക, ക്ലാസ് മുറികളിലെ അമിത തിരക്ക് കുറയ്ക്കുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതിയിലൂടെ കെ.എസ്. റിലീഫ് ലക്ഷ്യമിടുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ യമനിലെ 59,851 വ്യക്തികൾക്ക് പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്ന് കെ.എസ്. റിലീഫ് വക്താവ് അറിയിച്ചു.


