‘വേനൽക്കാലം വർണാഭമാക്കാം’ സൗദി വേനൽക്കാലം 2025 പരിപാടി ആരംഭിച്ചു
text_fieldsസൗദി സമ്മർ പ്രോഗ്രാം ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ് ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: ‘നിങ്ങളുടെ വേനൽക്കാലം വർണാഭമാക്കുക’ എന്ന തലക്കെട്ടിൽ സൗദി സമ്മർ പ്രോഗ്രാം ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ് ഉദ്ഘാടനം ചെയ്തു. ജിദ്ദ, അസീർ സമ്മർ സീസണുകളും ജൂലൈ മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ റിയാദിലാണ് നടക്കുന്ന ഇ-സ്പോർട്സ് ലോകകപ്പ് ഉൾപ്പെടെ നിരവധി പ്രധാന ഇവന്റുകൾ ഉൾപ്പെടുന്നതാണിത്. സൗദി ടൂറിസം അതോറിറ്റി സംഘടിപ്പിച്ച വർക്ക്ഷോപ്പിലാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.
പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സൗദി ടൂറിസം സംവിധാനം ഒരുമിച്ച് കൊണ്ടുവന്ന ഈ പരിപാടി അടുത്ത സെപ്റ്റംബർ വരെ ആറ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി നടക്കും. ജിദ്ദയിലെയും ചെങ്കടലിലെയും മിതമായ കാലാവസ്ഥയുള്ള ബീച്ചുകളും റിസോർട്ടുകളും മനോഹരമായ പ്രകൃതി, തണുത്ത കാലാവസ്ഥയുള്ള ത്വാഇഫ്, അൽ ബാഹ, അസീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഈ വർഷം സ്വകാര്യ മേഖലയിൽനിന്നുള്ള സജീവ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സ്വകാര്യ മേഖല 2025-ലെ വേനൽക്കാല സീസണിനുള്ള തയാറെടുപ്പിനായി 30 കോടി റിയാലിലധികം സംഭാവന ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സവിശേഷമായ ലക്ഷ്യസ്ഥാനങ്ങൾ സമ്പന്നവും വൈവിധ്യപൂർണവുമായ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക ടൂറിസത്തിൽ കുതിച്ചുചാട്ടം നടക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വർഷം 18ലധികം രാജ്യങ്ങളിൽനിന്നുള്ള 4.1 കോടിയിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി വിശദീകരിച്ചു. വർഷം മുഴുവനും ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ വളരുന്ന പദവി ഇത് പ്രതിഫലിപ്പിക്കുന്നു. ടൂറിസം മേഖലയിലെ ഓപറേറ്റർമാർക്കും തൊഴിലാളികൾക്കും വേനൽക്കാലം ഒരു സുവർണാവസരമാണ് പ്രതിനിധീകരിക്കുന്നത്. പുതിയ റെക്കോഡുകൾ സ്ഥാപിക്കാനും നേട്ടങ്ങൾ ഇരട്ടിയാക്കാനും വളർച്ചയും വികാസ അവസരങ്ങളും വർധിപ്പിക്കുന്നതിന് സീസൺ പരമാവധി പ്രയോജനപ്പെടുത്താനുമുള്ള ഗണ്യമായ സാധ്യതയാണ് വേനൽക്കാലം പരിപാടികൾക്കുള്ളതെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്
വേനൽക്കാല പരിപാടി മുമ്പെത്തേക്കാളും വലുതും കൂടുതൽ സംയോജിതവുമായിരിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒയും ബോർഡ് അംഗവുമായ ഫഹദ് ഹമീദുദ്ദീൻ പറഞ്ഞു. 120ലധികം പങ്കാളികളുമായി സഹകരിച്ച് ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവിക്ക് അനുയോജ്യമായ ഒരു അസാധാരണ സീസൺ വാഗ്ദാനം ചെയ്യുന്നു. ഈ വേനൽക്കാലത്ത് 600ലധികം ടൂറിസം ഉൽപന്നങ്ങളും അനുഭവങ്ങളും പുറത്തിറക്കുമെന്നും ചെങ്കടലിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ അതിലുൾപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നിങ്ങളുടെ വേനൽക്കാലം വർണാഭമാക്കുക’ എന്ന തലക്കെട്ട് ഒന്നിലധികം നിറങ്ങളോടെ സൗദിയുടെ ടൂറിസം ഓഫറുകളുടെ വൈവിധ്യത്തെ ഉൾക്കൊള്ളുന്നു. വിവിധ വിഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നു. ഇതിൽ സമുദ്ര, പർവത ലക്ഷ്യസ്ഥാനങ്ങൾ, ആഗോള പരിപാടികളും പ്രവർത്തനങ്ങളും, പ്രത്യേക ഓഫറുകൾ, രാജ്യത്തുടനീളമുള്ള വേനൽക്കാല ലക്ഷ്യസ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന ടൂറിസം ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്നും ഹമീദുദ്ദീൻ പറഞ്ഞു.