സൗദിക്ക് നേരെ വൻ ഡ്രോൺ ആക്രമണ ശ്രമം: 12 മണിക്കൂറിനിടെ 30 എണ്ണം തകർത്തു; റിയാദിലും എണ്ണപ്പാടങ്ങളിലും ജാഗ്രത
text_fieldsറിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടെത്തിയ 30-ഓളം ഡ്രോണുകളെ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. കഴിഞ്ഞ 12 മണിക്കൂറിനിടെയുണ്ടായ വിവിധ ആക്രമണ ശ്രമങ്ങളെയാണ് സൗദി സൈന്യം പരാജയപ്പെടുത്തിയത്. റിയാദിലെ അതീവ സുരക്ഷാ മേഖലയായ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടർ, കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണങ്ങൾ നടന്നത്.
കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 23 ഡ്രോണുകളെ പ്രതിരോധ മന്ത്രാലയം വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു. റുബ് അൽ ഖാലി വഴി ഷൈബ എണ്ണപ്പാടം എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയ ഏഴ് ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടു.
വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദിലെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപം എത്തിയ ശത്രു ഡ്രോണിനെ സൈന്യം നിരീക്ഷിച്ച ശേഷം തകർത്തു.
ബുധനാഴ്ച അമീർ സുൽത്താൻ എയർബേസ് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് തൊടുത്തുവിട്ട 29 ഡ്രോണുകളും 10 ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചിരുന്നു.
വ്യാഴാഴ്ച പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പുറത്തുവിട്ട വിവരമനുസരിച്ച്, ഒരൊറ്റ ഡ്രോൺ പോലും രാജ്യത്തിെൻറ മണ്ണിൽ പതിച്ചിട്ടില്ല. റിയാദിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ നടന്ന നീക്കം അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. സൈനിക കേന്ദ്രങ്ങൾക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെ നടന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ സൗദി സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിെൻറ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയാകുന്ന ഇത്തരം ശ്രമങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.


