കടലിനടിയിലേക്ക് ഊളിയിടാം, അത്ഭുത രഹസ്യങ്ങൾ കാണാം; ജിദ്ദയിൽ സ്കൂബ ഡൈവിങ്ങിന് സൗകര്യമൊരുക്കി മലയാളി സഹോദരങ്ങൾ
text_fieldsസ്‌കൂബ ഡൈവിങ്ങിനായി കടലിനടിയിലേക്ക്
ജിദ്ദ: കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന വിവിധ അത്ഭുത രഹസ്യങ്ങൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ജിദ്ദയിലെ മൂന്ന് മലയാളി സഹോദരങ്ങൾ. ലോകത്ത് തന്നെ സ്കൂബ ഡൈവിങ്ങിന് അതീവ പ്രാധാന്യമുള്ള കേന്ദ്രമായ ജിദ്ദയിലെ ചെങ്കടലിലാണ് മലപ്പുറം കൊണ്ടോട്ടി ആൽപ്പറമ്പ് സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ മൂന്ന് മക്കളായ റാഷിദ്, യാസർ, റാഫിദ് എന്നിവർ സ്കൂബ ഡൈവിങ്ങിന് സൗകര്യമൊരുക്കാൻ രംഗത്തുള്ളത്.
വാട്ടർ സ്പോർട്സ് രംഗത്ത് സൗദി വാട്ടർ സ്പോർട്സ് ഡ്രൈവിങ് ഫെഡറേഷൻ (എസ്.ഡബ്ലിയു.ഡി.എഫ്) അംഗമായി അംഗീകാരം കിട്ടിയ ആദ്യ ഇന്ത്യക്കാരനാണ് റാഷിദ്. 15 വർഷത്തിലേറെയായി സ്കൂബ ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം ലോകോത്തര നിലവാരത്തിലുള്ള പ്രഫഷനൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്ട്രക്ടേഴ്സ് (പി.എ.ഡി.ഐ) സ്കൂബ ഡൈവിങ് പരിശീലനം നൽകുന്നുണ്ട്.
ഇദ്ദേഹം ഇതിനോടകം നിരവധി രാജ്യങ്ങളിൽ നിന്നുള്ള അനേകം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടെ സഹോദരങ്ങളായ യാസറും റാഫിദും ഈ രംഗത്ത് പരിശീലകരായുണ്ട്. ഒട്ടും നീന്തൽ അറിയാത്തവരാണെങ്കിൽ പോലും 10 വയസ് മുതൽ എത്ര വയസായവർക്കും സ്കൂബ ഡൈവിങ് നടത്താവുന്നതാണെന്ന് ഇവർ പറയുന്നു. സ്കൂബ ഡൈവിങ് പരിശീലകരായി ലൈസൻസ് എടുക്കാനുള്ള അവസരവും ഇവർ ഒരുക്കിത്തരുന്നുണ്ട്.
സ്‌കൂബ ഡൈവിങ് പരിശീലകരായ സഹോദരങ്ങൾ റാഷിദ്, യാസർ, റാഫിദ് എന്നിവർ
ചെങ്കടലിലെ അബ്ഹൂറിനടുത്തുള്ള പ്രദേശങ്ങൾ വെറും ഒരു ഡൈവിങ് കേന്ദ്രം മാത്രമല്ല, പ്രകൃതിയുടെ അത്ഭുതരഹസ്യങ്ങൾ കൊണ്ട് നിറഞ്ഞുനിൽക്കുന്ന ഒരു സമുദ്രലോകം ആണ്. ചെങ്കടലിൽ മാത്രം കാണപ്പെടുന്ന 120 മത്സ്യങ്ങൾ ഉൾപ്പെടെ ഏകദേശം 1,200 ഇനം മത്സ്യവർഗങ്ങൾ, ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 200 ഓളം പവിഴപ്പുറ്റുകൾ എന്നിങ്ങനെ അപൂർവമായ ജൈവവൈവിധ്യമുള്ള പ്രദേശമാണിവിടം.
മന്തറേ, ഡോൾഫിൻ, റീഫ് ഷാർക്ക്, ടർട്ടിലുകൾ തുടങ്ങിയ സസ്തനി ജീവികളും ഈ പ്രദേശത്ത് വ്യാപകമായുണ്ട്. ചരിത്രവും സാഹസികതയും അലിഞ്ഞു ചേർന്നിരിക്കുന്ന പ്രശസ്തമായ കപ്പൽ അവശിഷ്ടങ്ങളും ചെങ്കടലിെൻറ ഈ പ്രദേശത്തുണ്ട്. എല്ലായിപ്പോഴും 22 മുതൽ 30 വരെ ഡിഗ്രി താപനില നിലനിർത്തുന്ന പ്രദേശമായത് കൊണ്ട് ചെറുതും വലുതുമായ മുങ്ങലുകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിവിടം. മറ്റേതൊരു സമുദ്രത്തേക്കാളും 40 മീറ്ററിലധികം അകലത്തേക്ക് വെള്ളത്തിനടിയിൽ തെളിഞ്ഞ ദൃശ്യത ലഭിക്കും.
താഴ്ന്ന നൈട്രജൻ അക്യുമുലേഷൻ കാരണം നീണ്ട സമയം സമുദ്രത്തിനകത്ത് ഇരിക്കാൻ കഴിയുന്ന വിധം സമുദ്ര ഗുണമേന്മ ഡീപ്, നെറ്റ്, കേവ് ഡൈവിങ്ങുകൾക്ക് ഏറെ അനുയോജ്യമാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഡൈവിങ് ടൂറിസത്തിെൻറ ഒരു വലിയ ആകർഷണമാണ് ചെങ്കടലിലെ ഈ പ്രദേശങ്ങൾ. സൗദി സർക്കാരിെൻറ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഈ രംഗത്തും വിവിധ വളർച്ച ഉണ്ടായിട്ടുണ്ട്. മാർച്ച് മുതൽ ഒക്‌ടോബർ വരെ ഡൈവിങ് സഫാരികളുടെ സീസണൽ കാലമാണ്. മുമ്പത്തേക്കാളും ആളുകൾ ഈ രംഗത്തേക്ക് കൂടുതൽ കടന്നുവരുന്നതിനാൽ സർട്ടിഫൈഡ് ഡൈവിങ് സ്കൂളുകളും ഇവിടെ വർധിച്ചുവന്നിട്ടുണ്ട്. ജിദ്ദയിൽ സ്കൂബ ഡൈവിങ്ങിനോ പരിശീലകരാകാനോ താല്പര്യമുള്ളവർക്ക് റാഷിദിനെ (0552137601) ബന്ധപ്പെടാവുന്നതാണ്.