മലയാളി സെയിൽസ്മാനെ ബത്ഹയിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsഷിന്റോ ചാക്കോ
റിയാദ്: സെയിൽസ്മാനായ മലയാളി യുവാവിനെ ബത്ഹയിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിേൻറായെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതിനെ തുടർന്ന് സുഹൃത്തുക്കളും കമ്പനി അധികൃതരും അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബത്ഹയിൽ നിർത്തിയിട്ടിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ റെഡ് ക്രസൻറ് വിഭാഗത്തെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം മരണം സ്ഥിരീകരിക്കുകയുമായിരുന്നു. റിയാദ് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചാക്കോയാണ് ഷിേൻറായുടെ പിതാവ്. മാതാവ്: മേരിക്കുട്ടി, ഭാര്യ: നീനു വർഗീസ്, മകൾ: മരിയ ഷിേൻറാ.
കമ്പനി അധികൃതർ സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം കെ.കെ. കോയാമു ഹാജിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ കെ.എം.സി.സി ഭാരവാഹികളായ നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, അബ്ദുറഹ്മാൻ ചേലേമ്പ്ര എന്നിവരും കമ്പനി പ്രതിനിധികളായ അക്ഷയ്, സന്തോഷ് എന്നിവരും നിയമനടപടികൾ വേഗത്തിലാക്കാൻ രംഗത്തുണ്ട്.


