Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിക്ക് നേരെ വൻ...

സൗദിക്ക് നേരെ വൻ മിസൈൽ-ഡ്രോൺ ആക്രമണം: റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്

text_fields
bookmark_border
സൗദിക്ക് നേരെ വൻ മിസൈൽ-ഡ്രോൺ ആക്രമണം: റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
cancel

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച വൈകീട്ട് മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നടന്ന വൻതോതിലുള്ള ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിെൻറ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. എന്നാൽ, തലസ്ഥാന നഗരിയായ റിയാദിൽ മിസൈലുകൾ തകർക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് നാല് ഏഷ്യൻ വംശജരായ പ്രവാസികൾക്ക് പരിക്കേറ്റു.

ബുധനാഴ്ച വൈകീട്ട് ഉണ്ടായ ഈ ആക്രമണത്തിൽ നഗരത്തിലെ കെട്ടിടങ്ങൾക്കും മറ്റും ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

റിയാദിന് നേരെ ആക്രമണം

റിയാദ് നഗരത്തിന് നേരെ വന്ന ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു. ഇതിെൻറ അവശിഷ്ടങ്ങൾ ചിതറിവീണതിനെത്തുടർന്നാണ് ജനവാസ കേന്ദ്രങ്ങളിൽ അപകടമുണ്ടായത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും നിലവിൽ തലസ്ഥാനം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. സിവിൽ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങൾ രാജ്യാന്തര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൗദി ഭരണകൂടം ആവർത്തിച്ചു.

രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് പുറത്തുവിട്ടത്. റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി തൊടുത്തുവിട്ട 10 ബാലിസ്റ്റിക് മിസൈലുകളും 22 ഡ്രോണുകളും വ്യോമസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു.

ഇതിൽ കിഴക്കൻ പ്രവിശ്യയിലെ ഒരു പ്രധാന ഊർജ്ജ നിലയത്തെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകളും ഉൾപ്പെടുന്നു. വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദിലെ നയതന്ത്ര മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടർ (ഹായ് അൽ സഫാറാത്ത്) ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും സുരക്ഷാ സേന വെടിവെച്ചിട്ടു.

കൂടാതെ, അൽ ഖർജ് പട്ടണത്തിന് നേരെ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലും ഡ്രോണും തകർത്തു. ഇവയുടെ അവശിഷ്ടങ്ങൾ അമീർ സുൽത്താൻ എയർബേസിന് സമീപം പതിച്ചെങ്കിലും അവിടെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയും കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകളും ഡ്രോണുകളും വ്യോമസേന തകർത്തിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം 405 ഡ്രോണുകളും 30 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും തകർക്കാൻ സൗദി അറേബ്യൻ വ്യോമസേനയ്ക്ക് സാധിച്ചു.

അടിയന്തര ജാഗ്രത നിർദേശം

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും, ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശിച്ചു.

ജനലുകൾ, ഗ്ലാസ് വാതിലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസ്ഥലങ്ങളിൽ സുരക്ഷാ പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.

Show Full Article
TAGS:Drone attack Missile Riyadh Expatriates Injured 
News Summary - Massive missile-drone attack on Saudi Arabia: Four expatriates injured as missile debris falls on Riyadh
Next Story