Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ വർഷം ആദ്യപാദത്തിൽ...

ഈ വർഷം ആദ്യപാദത്തിൽ 1.52 കോടി ഉംറ തീർത്ഥാടകർ മക്കയിലെത്തി

text_fields
bookmark_border
ഈ വർഷം ആദ്യപാദത്തിൽ 1.52 കോടി ഉംറ തീർത്ഥാടകർ മക്കയിലെത്തി
cancel

മക്ക:ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 1.52 കോടി തീർഥാടകർ ഉംറ നിർവഹിച്ചതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്​റ്റാറ്റിസ്​റ്റിക്സ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ തീർഥാടകരിൽ 59.4 ശതമാനം പുരുഷന്മാരും 40.6 ശതമാനം സ്ത്രീകളുമാണ്. മൊത്തം തീർഥാടകരിൽ 28.9 ശതമാനം പേർ സൗദി പൗരന്മാരാണ്. വിദേശ രാജ്യങ്ങളിൽനിന്ന് ആകെ 57 ലക്ഷം തീർഥാടകരാണ് സൗദിയിലെത്തിയത്. ഇതിൽ 51.9 ശതമാനം സ്ത്രീകളും 48.2 ശതമാനം പുരുഷന്മാരുമാണ്.

വിദേശ തീർഥാടകരിൽ ഭൂരിഭാഗവും (86 ശതമാനം) വിമാനമാർഗമാണ് എത്തിയത്. 13.6 ശതമാനം പേർ റോഡ് മാർഗവും 0.4 ശതമാനം പേർ കപ്പൽ മാർഗവും എത്തിച്ചേർന്നു. മാസ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ജനുവരിയിലാണ് വിദേശ തീർഥാടകരുടെ ഒഴുക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 22 ലക്ഷത്തിലധികം പേർ (38.8 ശതമാനം). എന്നാൽ മാർച്ചിൽ ഇത് 13 ലക്ഷമായി കുറഞ്ഞു.

പ്രായപരിധി കണക്കാക്കുമ്പോൾ വിദേശ തീർഥാടകരിൽ 55-നും 64-നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതൽ (18.8 ശതമാനം). 14 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഏറ്റവും കുറവ് (എട്ട്​ ശതമാനം). സൗദിക്കുള്ളിൽനിന്നുള്ള ആഭ്യന്തര തീർഥാടകരുടെ എണ്ണം 94 ലക്ഷമാണ്. ഇതിൽ 46.5 ശതമാനം സൗദി പൗരന്മാരും 53.5 ശതമാനം സൗദിയിൽ താമസിക്കുന്ന വിദേശികളുമാണ്. ആഭ്യന്തര തീർഥാടകരിൽ 66.2 ശതമാനം പുരുഷന്മാരും 33.8 ശതമാനം സ്ത്രീകളുമാണ് ഉള്ളത്. യാത്രാരീതി നോക്കുമ്പോൾ 75.4 ശതമാനം പേർ കുടുംബത്തോടൊപ്പവും, 17.2 ശതമാനം പേർ തനിച്ചും, 7.4 ശതമാനം പേർ സുഹൃത്തുക്കൾക്കൊപ്പവുമാണ് എത്തിയത്.

ആഭ്യന്തര തീർഥാടകരിൽ 90 ലക്ഷത്തിലധികം പേർ ഒരു തവണ മാത്രമാണ് ഉംറ നിർവഹിച്ചത്. എന്നാൽ 4.38 ലക്ഷത്തിലധികം പേർ (4.6 ശതമാനം) ഒന്നിലധികം തവണ ഉംറ അനുഷ്ഠിച്ചു. ഫെബ്രുവരിയിലാണ് കൂടുതൽ ആഭ്യന്തര തീർഥാടകർ എത്തിയത് (45 ലക്ഷത്തിലധികം - 48.2 ശതമാനം). ജനുവരിയിലായിരുന്നു ഏറ്റവും കുറവ് (13 ലക്ഷത്തോളം). പ്രായക്രമത്തിൽ 25-നും 34-നും ഇടയിലുള്ളവരാണ് ആഭ്യന്തര വിഭാഗത്തിൽ കൂടുതൽ (25.3 ശതമാനം). 65 വയസ്സിന് മുകളിലുള്ളവരാണ് കുറവ് (2.8 ശതമാനം).

ആഭ്യന്തര തീർഥാടകരിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് മക്ക പ്രവിശ്യയിൽ നിന്നുതന്നെയാണ്, 40 ലക്ഷത്തിലധികം പേർ (43 ശതമാനം). രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽനിന്ന് 20 ലക്ഷത്തിലധികം പേർ (21.4 ശതമാനം) എത്തി. വടക്കൻ അതിർത്തി പ്രവിശ്യയിൽ നിന്നാണ് ഏറ്റവും കുറവ് തീർഥാടകർ എത്തിയത്; 41,700-ലധികം പേർ (0.4 ശതമാനം).

Show Full Article
TAGS:umrah pilgrims makkah first quarter Saudi Arabia News 
News Summary - 15.2 Million Umrah Pilgrims Arrived in Makkah in the First Quarter of This Year
Next Story