ദമ്മാം മലയാളികളുടെ മോഹനേട്ടനും നന്ദിനിയും മടങ്ങി
text_fieldsദമ്മാം: പതിറ്റാണ്ടുകൾനീണ്ട പ്രവാസത്തെ സർഗാത്മക സാംസ്കാരിക ചലനങ്ങളാൽ സജീവമാക്കിയ ദമ്മാം മലയാളികളുടെ മോഹനേട്ടനും നന്ദിനിയും പ്രവാസത്തോട് വിടപറഞ്ഞു. സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ നവോദയ സാംസ്കാരിക വേദിയുടെ രക്ഷാധികാരി സമിതി അംഗങ്ങളായിരുന്നു മോഹൻ വെള്ളിനേഴിയും ജീവിത പങ്കാളി നന്ദിനി മോഹനും. ഇരുവരും ഇപ്പോൾ ദീർഘകാല പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങി.
മോഹൻ വെള്ളിനേഴിയും നന്ദിനി മോഹനും
മോഹനൻ നാലരപ്പതിറ്റാണ്ടും നന്ദിനി മൂന്നരപ്പതിറ്റാണ്ടുമാണ് പ്രവാസത്തിലുണ്ടായിരുന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മോഹനൻ പഠനകാലതുതന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായ ആളാണ്. പ്രവാസത്തിനിടയിൽ 24 വർഷം മുമ്പ് ദമ്മാമിൽ നവോദയ രൂപവത്കരിച്ചതോടെയാണ് പ്രവാസത്തിൽ പൊതുരംഗത്ത് ഇരുവരും സജീവമായത്. തുടക്കത്തിൽ 99 അംഗങ്ങൾ മാത്രമുണ്ടായിരുന്ന നവോദയയെ പ്രവിശ്യയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയാക്കി വളർത്തിയതിൽ ഇരുവരും ക്രിയാത്മക പങ്കുവഹിച്ചു.
രാഷ്ട്രീയേതര കലാസംസ്കാരിക പ്രവർത്തനങ്ങൾക്കായി നവോദയ കുടുംബ വേദികൾ രൂപവത്കരിച്ചപ്പോൾ നേതൃത്വം മോഹൻ വെള്ളിനേഴിക്കായിരുന്നു. എല്ലാ പിന്തണയുമായി നന്ദിനിയും ഒപ്പം നിന്നതോടെ കുടുംബവേദികൾ അനവധി സ്ത്രീകളുടേയും കുട്ടികളുടേയും സർഗ പരിപോഷണങ്ങൾക്കുള്ള ഇടമായി മാറി. നന്ദിനി പിന്നീട് കുടുംബ വേദിയുടെ അധ്യക്ഷയായി. നവോദയ ഭാരവാഹികൾ എന്നതിലപ്പുറം പ്രവിശ്യയിലെ പ്രവാസി സമൂഹവുമായി മൊത്തത്തിൽ ഇവർക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും സ്നേഹവും അംഗീകാരവും നേടിയാണ് ഇരുവരുടേയും മടക്കം. നന്ദിനി മോഹൻ ലോക കേരളസഭാ അംഗം കൂടിയാണ്.
2004ലെ സുനാമി മഹാദുരന്തകാലത്ത് ദുരിതബാധിതരെ സഹായിക്കാൻ നവോദയ ആവിഷ്കരിച്ച പദ്ധതിക്കുവേണ്ടി മുന്നോട്ടുവന്ന സ്ത്രീകളുടെ മൂൻനിരയിൽ തന്നെ നന്ദിനി ഉണ്ടായിരുന്നു. നവോദയ ഈ പ്രവാസഭൂമിയിൽ ഉയർത്തിപ്പിടിച്ച സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആശയങ്ങൾ കൂടുതൽ കരുത്തോടെ മുറുകെപ്പിടിക്കാനും വെറുപ്പിന്റെ, വിഭജനത്തിന്റെ ആശയങ്ങൾ പിടിമുറുക്കി വർത്തമാന ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ മാനവികതയുടെ മഹത്തായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് രാജ്യം നേരിടുന്ന നവഫാഷിസ്റ്റ് വെല്ലുവിളികൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താനുള്ള പോരാട്ടങ്ങളിൽ നാട്ടിൽ സജീവമാകുമെന്ന് ഇരുവരും പറഞ്ഞു.