ഫലസ്തീൻ പ്രശ്നപരിഹാരം; സൗദി-ഫ്രാൻസ് സംയുക്ത നേതൃത്വത്തിൽ യോഗം
text_fieldsഫലസ്തീൻ പ്രശ്നപരിഹാരത്തിനുള്ള അന്താരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായുള്ള തയാറെടുപ്പ് യോഗത്തിൽ സൗദി
-ഫ്രാൻസ് പ്രതിനിധികൾ അധ്യക്ഷത വഹിച്ചപ്പോൾ
റിയാദ്: ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ സൗദി അറേബ്യയും ഫ്രാൻസും. ഈ അജണ്ടയിൽ ചേരാനിരിക്കുന്ന ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിനായുള്ള തയാറെടുപ്പ് യോഗം ഇരുരാജ്യങ്ങളുടെയും സംയുക്ത അധ്യക്ഷതയിൽ ചേർന്നു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യു.എൻ അംഗരാജ്യങ്ങളുടെ വിപുലമായ പങ്കാളിത്തത്തിലാണ് യോഗം ചേർന്നത്.
വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. മനാൽ റിദ്വാൻ സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ആനി ക്ലെയർ ലെജൻഡ്രെ ആയിരുന്നു ഫ്രഞ്ച് പക്ഷത്തെ നയിച്ചത്. ഫ്രാൻസുമായുള്ള പങ്കാളിത്തത്തോടെ നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനത്തിലേക്കുള്ള ചരിത്രപരമായ വഴിത്തിരിവായി ഈ സമ്മേളനത്തെ മാറ്റാൻ രാജ്യം ശ്രമിക്കുമെന്ന് ഉദ്ഘാടന സെഷനിൽ സംസാരിക്കവേ സൗദി വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവ് മനാൽ റിദ്വാൻ പറഞ്ഞു.
മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ഏക മാർഗമായി അധിനിവേശം അവസാനിപ്പിച്ച് സ്വതന്ത്രവും പ്രായോഗികവുമായ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. സഘർഷത്തിന്റെ വേരുകൾ പരിഹരിക്കുന്ന വിശ്വസനീയമായ ഒരു രാഷ്ട്രീയ പദ്ധതിയിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും സമഗ്രമായ സുരക്ഷ ഉറപ്പാക്കാനും കഴിയൂ എന്ന് അവർ വിശദീകരിച്ചു.
ഫലസ്തീൻ ഭരണകൂടനേതൃത്വം ആരംഭിച്ച പരിഷ്കാരങ്ങൾ അവർ സൂചിപ്പിച്ചു. ഫലസ്തീൻ സർക്കാറിനെ അന്താരാഷ്ട്ര സമൂഹം പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. അറബ് സമാധാന സംരംഭത്തോടുള്ള സൗദി അറേബ്യയുടെ അചഞ്ചലമായ പ്രതിബദ്ധതയും യൂറോപ്യൻ യൂനിയനും നോർവേയുമായുമായി ചേർന്ന് ‘ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് ആഗോള സഖ്യം ആരംഭിക്കുന്നതിൽ സൗദി വഹിക്കുന്ന നിർണായക പങ്കിനെയും അവർ സൂചിപ്പിച്ചു.