റിയാദിൽ നിര്യാതനായ അയൂബ് സഖാഫിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
text_fieldsറിയാദ്: ഈ മാസം ഏഴിന് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ മലപ്പുറം തിരൂർ വൈലത്തൂർ മണ്ണാറക്കൽ സ്വദേശി കൈതക്കാട്ടിൽ അയൂബ് സഖാഫിയുടെ (39) മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നിയമനടപടികൾ പൂർത്തിയായി. അവധി കഴിഞ്ഞ് നാട്ടിൽനിന്നും റിയാദിൽ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു അദ്ദേഹത്തിെൻറ അപ്രതീക്ഷിത വിയോഗം.
ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയമായ മഅ്ദിൻ സ്ഥാപനങ്ങളുടെ താൽക്കാലിക ഓർഗനൈസറായി പ്രവർത്തിച്ചു വരികയായിരുന്നു. റിയാദിൽ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അയൂബ് സഖാഫി, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അസീസിയ ഡിവിഷൻ ദാറുൽ ബൈദാ യൂനിറ്റ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിരുന്നു.
മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികൾ റിയാദ് ഐ.സി.എഫ് റീജ്യൻ സെക്രട്ടറി ഇബ്രാഹിം കരീം, ഇ.ആർ.ടി സെക്രട്ടറി റസാഖ് വയൽക്കര എന്നിവരുടെ നേതൃത്വത്തിലുള്ള വെൽഫെയർ ടീമാണ് പൂർത്തിയാക്കിയത്. ഇന്ന് (വ്യാഴാഴ്ച) അസർ നമസ്കാരത്തിന് ശേഷം ഉമ്മുൽ ഹമാം കിങ് ഖാലിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും.
തുടർന്ന് ശുമൈസി ആശുപത്രിയിൽ നിന്നും മൃതദേഹം റിയാദ് എയർപോർട്ടിലേക്ക് കൊണ്ടുപോകും. രാത്രി റിയാദിൽ നിന്നും പുറപ്പെടുന്ന ബോയിങ് 737 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 7.35-ന് മൃതദേഹം കോഴിക്കോട് എയർപോർട്ടിൽ എത്തിക്കും. തുടർന്ന് ഖബറടക്കം വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
നാട്ടിൽ പിതാവിെൻറ ആണ്ടുനേർച്ചയുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രാർത്ഥനകളും വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത വിയോഗ വാർത്ത കുടുംബത്തെ തേടിയെത്തിയത്. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: റുമൈസ. റസീൻ റബീഹ് (റസീൻ റബീഅ്), റാസി ആയിഷ എന്നിവർ മക്കളാണ്.


