നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി എയർലൈൻസ് സർവിസുകൾ മാർച്ച് 10 വരെ നിർത്തിവെച്ചു
text_fieldsറിയാദ്: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ സസ്പെൻഷൻ നീട്ടിയതായി സൗദി എയർലൈൻസ് (സൗദിയ) അറിയിച്ചു.
അമ്മാൻ, കുവൈത്ത്, അബുദാബി, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ ചൊവ്വാഴ്ച (മാർച്ച് 10) അന്താരാഷ്ട്ര സമയം (യു.ടി.സി) 23.59 വരെ നിർത്തിവെച്ചതായി കമ്പനി വ്യക്തമാക്കി.
ദുബൈയിലേക്കും തിരിച്ചുമുള്ള സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ പരിമിതമായ ഷെഡ്യൂൾ പ്രകാരമാണ് ഈ സർവിസുകൾ നടക്കുന്നത്. മോസ്കോ, പെഷവാർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത് ഞായറാഴ്ച (മാർച്ച് 15) വരെ നീട്ടിയിട്ടുണ്ട്.
വിമാന സർവിസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ കമ്പനി വിലയിരുത്തി വരികയാണ്. പ്രവർത്തനപരമായ തീരുമാനങ്ങൾ എടുക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് സൗദി എയർലൈൻസ് ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.


