സൗദി-ഫ്രഞ്ച് സാമ്പത്തിക പങ്കാളിത്തം ശക്തമാക്കാൻ നിക്ഷേപ സംഗമം നാളെ പാരീസിൽ
text_fieldsറിയാദ്/പാരീസ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഔദ്യോഗിക ഫ്രാൻസ് സന്ദർശനത്തിെൻറ ഭാഗമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വിപുലമാക്കാൻ ലക്ഷ്യമിട്ടുള്ള ഫ്രഞ്ച്-സൗദി ഇൻവെസ്റ്റ്മെൻറ് റൗണ്ട് ടേബിൾ മീറ്റിങ് തിങ്കളാഴ്ച പാരീസിൽ നടക്കും.
സൗദി നിക്ഷേപ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യയിൽനിന്നും ഫ്രാൻസിൽനിന്നുമുള്ള ഉന്നതതല സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായ പ്രമുഖരും മുൻനിര കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും പങ്കെടുക്കും. വ്യാവസായിക സഹകരണം, ഗതാഗത-ലോജിസ്റ്റിക്സ് മേഖലകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ ഭാവി പങ്കാളിത്തങ്ങളെക്കുറിച്ച് യോഗത്തിൽ പ്രമുഖ ബിസിനസ് നേതാക്കൾ സമഗ്രമായ ചർച്ചകൾ നടത്തും.
ഇതോടൊപ്പം ഇരു സൗഹൃദ രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലായി പ്രത്യാഘാതശേഷിയുള്ള ഒട്ടനവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയും ഫ്രാൻസും തമ്മിൽ അതിവേഗം വളരുന്ന സാമ്പത്തിക-സഹകരണ ബന്ധങ്ങൾക്ക് പുതിയ വേഗത നൽകാനാണ് ഈ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്.
ഇരു രാജ്യങ്ങളിലെയും വ്യവസായ ലോകങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പുവരുത്താനും, സംയുക്ത അവസരങ്ങളെ ഇരുപക്ഷത്തിനും പ്രയോജനകരമായ പ്രായോഗിക പദ്ധതികളും ഗുണനിലവാരമുള്ള നിക്ഷേപങ്ങളാക്കി മാറ്റാനും ഉച്ചകോടി വഴിയൊരുക്കും.


