ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ നിരോധനം
text_fieldsജിദ്ദ: പക്ഷിപ്പനി ഉൾപ്പടെയുള്ള ജന്തുരോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യയുൾപ്പെടെ ലോകത്തെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സൗദി അറേബ്യ പൂർണ നിരോധനം ഏർപ്പെടുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഈ കടുത്ത നടപടിയെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
ആഗോളതലത്തിലെ ആരോഗ്യ സാഹചര്യങ്ങളും രോഗവ്യാപന റിപ്പോർട്ടുകളും മുൻനിർത്തിയാണ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക അതോറിറ്റി പുതുക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള അപകടസാധ്യത വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ പട്ടിക കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കാറുണ്ടെന്നും എസ്.എഫ്.ഡി.എ വ്യക്തമാക്കി.
പൂർണ നിരോധനം ബാധകമായ രാജ്യങ്ങൾ
ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബോസ്നിയ-ഹെർസഗോവിന, ബൾഗേറിയ, ബംഗ്ലാദേശ്, തായ്‌വാൻ, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, പലസ്തീൻ, വിയറ്റ്നാം, കംബോഡിയ, കസാക്കിസ്ഥാൻ, കാമറൂൺ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലാവോസ്, ലിബിയ, മ്യാൻമർ, ബ്രിട്ടൺ, ഈജിപ്ത്, മെക്സിക്കോ, മംഗോളിയ, നേപ്പാൾ, നൈജർ, നൈജീരിയ, ഹോങ്കോങ്, ജപ്പാൻ, ബുർക്കിന ഫാസോ, സുഡാൻ, സെർബിയ, സ്ലോവേനിയ, കോട്ട് ഡി ഐവയർ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാണ് നിലവിൽ പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക മാധ്യമമായ ‘ഉകാദ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2004 മുതൽ നിരോധന പട്ടികയിലുള്ള രാജ്യങ്ങളും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പുതുതായി ഉൾപ്പെട്ട രാജ്യങ്ങളും ഇതിലുണ്ട്.
ഭാഗിക നിയന്ത്രണങ്ങളും ഇളവുകളും
40 രാജ്യങ്ങൾക്ക് പുറമെ 16 രാജ്യങ്ങളിലെ ചില പ്രത്യേക നഗരങ്ങളിൽ നിന്നോ പ്രവിശ്യകളിൽ നിന്നോ ഉള്ള ഇറക്കുമതിക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ, അമേരിക്ക, ഇറ്റലി, ബെൽജിയം, ഭൂട്ടാൻ, പോളണ്ട്, ടോഗോ, ഡെൻമാർക്ക്, റൊമാനിയ, സിംബാബ്‌വെ, ഫ്രാൻസ്, ഫിലിപ്പീൻസ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
ശ്രദ്ധിക്കുക
പക്ഷിപ്പനി, ന്യൂകാസിൽ ഡിസീസ് തുടങ്ങിയ വൈറസുകളെ നശിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ ശാസ്ത്രീയമായി ചൂടാക്കിയോ മറ്റ് അംഗീകൃത സംസ്കരണ രീതികൾ അവലംബിച്ചോ തയ്യാറാക്കിയ മാംസ ഉൽപ്പന്നങ്ങൾക്ക് ഈ താൽക്കാലിക നിരോധനത്തിൽ ഇളവുണ്ട്. എന്നാൽ ഇവ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഔദ്യോഗിക അതോറിറ്റികളിൽ നിന്നുള്ള സാക്ഷ്യപത്രവും മറ്റ് ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്ന് സൗദി അധികൃതർ കർശന നിർദേശം നൽകി.


