സൗദി അറേബ്യ ലോകത്തിലേക്കുള്ള സിറിയയുടെ താക്കോൽ –സിറിയൻ പ്രസിഡന്റ്
text_fieldsറിയാദ്: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള സൗദി അറേബ്യ ലോകത്തിലേക്കുള്ള സിറിയയുടെ താക്കോലാണെന്ന് സിറിയൻ പ്രസിഡന്റ് അഹ്മദ് അൽഷറ പറഞ്ഞു. ‘സിറിയക്കുള്ള പുതിയ ചക്രവാളങ്ങൾ’ എന്ന തലക്കെട്ടിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് സമ്മേളനത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത സെഷനിലാണ് സിറിയൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന മേഖലയുടെ സാമ്പത്തിക കേന്ദ്രമായി സൗദി മാറിയിരിക്കുന്നുവെന്നും അൽഷറ പറഞ്ഞു.അധികാരമേറ്റതിനുശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രയായ സൗദിയിലേക്കുള്ള തന്റെ സന്ദർശനം സിറിയയുടെ പുതിയ കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളെ പുനർനിർമിക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും സൗദിയുടെ നിർണായക പങ്കിനെക്കുറിച്ചുള്ള തന്റെ ധാരണ ശരിവെക്കുന്നുവെന്ന് അൽഷറ പറഞ്ഞു. വിവിധ തലങ്ങളിലുള്ള പ്രതിസന്ധികൾ പ്രത്യേകിച്ച് ലോകം അനുഭവിച്ച കാപ്റ്റഗണിന്റെയും അനധികൃത കുടിയേറ്റത്തിന്റെയും വ്യാപനം എന്നിവയാൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നബാധിത രാഷ്ട്രമെന്ന നിലയിൽ സിറിയയുടെ 14 വർഷത്തെ പരാജയം അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയൻ രാഷ്ട്രം വിജയിച്ചാൽ വൈവിധ്യമാർന്ന മനുഷ്യവിഭവശേഷിയും ഗണ്യമായ സാമ്പത്തിക വൈവിധ്യവത്കരണവും, കൂടാതെ കിഴക്കിലേക്കുള്ള കവാടം എന്ന നിലയിൽ തന്ത്രപരമായി പ്രധാനപ്പെട്ട ഒരു സ്ഥാനം ലോകം നേടുമെന്ന് അൽഷറ പറഞ്ഞു. സിറിയയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളുടെ പ്രത്യേകിച്ച് സൗദിയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളുടെ പിന്തുണയോടെ സാമ്പത്തികവും രാഷ്ട്രീയവുമായ സംയോജനം ത്വരിതപ്പെടുത്തിക്കൊണ്ട് ഡമാസ്കസ് ഇന്ന് ലോകവുമായി ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു.
സാധനങ്ങൾ കൊണ്ടുപോകുന്നതിനും പ്രത്യേകിച്ച് പ്രകൃതിവാതക വിതരണ ശൃംഖലകൾക്ക് പേരുകേട്ടതുമായ ഒരു പ്രധാന വ്യാപാര ഇടനാഴി എന്ന നിലയിൽ പുതിയ സിറിയയിൽനിന്ന് ലോകത്തിന് പ്രയോജനം നേടാനുള്ള അവസരമുണ്ടെന്ന് അൽഷറ പറഞ്ഞു. ‘നിക്ഷേപത്തിലൂടെ പുനർനിർമാണം’ എന്ന ദർശനത്തിലൂടെ പുനർനിർമാണത്തിന് ലഭ്യമായ നിക്ഷേപ അവസരങ്ങൾക്ക് പുറമേ തന്റെ ഭരണത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ 28 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ പ്രവേശിച്ചതായി അൽഷറ പറഞ്ഞു.


