ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ മുന്നേറി സൗദി
text_fieldsയാംബു: സൗദിയിൽ 2023ൽ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ മികവാർന്ന വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ പങ്ക് 15.6 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. 2022നെ അപേക്ഷിച്ച് 1.6 ശതമാനം വർധനവാണ് ഇത് പ്രകടമാക്കുന്നത്.
2023ലെ ഡിജിറ്റൽ ഇക്കണോമി സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ റിപ്പോർട്ടിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. വിവര, ആശയവിനിമയ സാങ്കേതിക മേഖലയിൽ രാജ്യം ഗണ്യമായ വളർച്ചയുണ്ടാക്കിയതായി റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിലും ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളിലും ഇപ്പോഴും ഒരു പ്രധാന പങ്കുവഹിക്കുന്നതായി വിലയിരുത്തുന്നു. 2023ൽ 54.9 ശതകോടി റിയാലിന്റെ ഇറക്കുമതിയാണ് ടെലികോം, ഐ.ടി മേഖലയിൽ രേഖപ്പെടുത്തിയത്. മുൻ വർഷത്തിൽ ഇത് 45.8 ശതകോടി റിയാലായിരുന്നു. 19.9 ശതമാനം വളർച്ചനിരക്കാണിത് ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക വിദ്യകളുടെ കയറ്റുമതിയും പുനർകയറ്റുമതിയും 2023ൽ 76.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022ൽ രാജ്യത്തിന്റെ വരവിൽ ഇത് 6.7 ശതകോടി റിയാലായിരുന്നു. സൗദിയിലെ ഇന്റർനെറ്റ് ബന്ധിപ്പിച്ച സ്ഥാപനങ്ങളിൽ 71.6 ശതമാനം ഇപ്പോൾ സ്മാർട്ട് സിസ്റ്റങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സ്മാർട്ട് മീറ്ററുകൾ, ലൈറ്റിങ്, അലാറം സിസ്റ്റങ്ങൾ, നിരീക്ഷണ കാമറകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് സ്വകാര്യ മേഖലയിലെ വർധിച്ചുവരുന്ന സാങ്കേതിക സംയോജനത്തിലേക്ക് വിരൽ ചൂണ്ടുന്നു.
സൗദിയെ പ്രാദേശികമായും ആഗോളമായും വളർന്നുവരുന്ന ‘ഡിജിറ്റൽ ഹബ്ബാ’യി സ്ഥാപിക്കുന്നതിനും താരതമ്യവും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി യു.എൻ.ട്രേഡ് ആൻഡ് ഡവലപ്മെന്റ് അന്താരാഷ്ട്ര മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയനുസരിച്ചാണ് സ്ഥിതിവിവരക്കണക്കുകൾ സമാഹരിച്ചിട്ടുള്ളതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.