സൗദിയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യം
text_fieldsസൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യം രൂപവത്കരിക്കാൻ റിയാദിൽ ചേർന്ന യോഗം
റിയാദ്: അന്താരാഷ്ട്ര സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നാവിക പാതകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യം രൂപവത്കരിച്ചു. സൗദി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ഉന്നതതല സൈനിക യോഗത്തിൽ, ക്ഷണം ലഭിച്ച 51-ൽ 43 രാജ്യങ്ങളിലെ സംയുക്ത സൈനിക മേധാവിമാരും പ്രതിനിധികളും സൗദിയിലെ യൂറോപ്യൻ യൂനിയൻ ഡെലിഗേഷനും നേരിട്ടും വിർച്വലായും പങ്കെടുത്തു.
വാണിജ്യ കപ്പലുകൾ, ഊർജ്ജ ടാങ്കറുകൾ, സമുദ്രതല അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ ആഗോള വ്യാപാരത്തിനും നാവിക ഗതാഗതത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനെ പ്രതിരോധിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ബാബ് അൽ മന്ദേബ് ഇടുക്ക്, ചെങ്കടൽ, ഏഡൻ ഉൾക്കടൽ എന്നീ സുപ്രധാന മേഖലകളിൽ സംയുക്ത ഭീഷണികളെ നേരിടാൻ പ്രാപ്തമായ ചട്ടക്കൂട് നിർമിക്കുന്നതിനായി യോഗത്തിൽ സഖ്യത്തിന്റെ കരട് ചാർട്ടർ, സംഘടനാ ഘടന, കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, ഭാവി പ്രവർത്തന പദ്ധതികൾ എന്നിവ വിലയിരുത്തി.
സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ സ്ഥാപക രാജ്യവും നേതൃത്വവും സൗദി തന്നെയാണ്. വരും ഘട്ടങ്ങളിൽ സഖ്യത്തിന്റെ ചാർട്ടറിന് അന്തിമരൂപം നൽകാനും മറ്റ് സ്ഥാപനപരമായ നടപടികൾ പൂർത്തിയാക്കാനുമായി പങ്കാളിത്ത രാജ്യങ്ങളിലെ സൈനിക ആസൂത്രകർ പ്രവർത്തനം തുടരും. അംഗരാജ്യങ്ങളിലെ ആഭ്യന്തര നിയമനടപടിക്രമങ്ങളും ഭരണഘടനാപരമായ അനുമതികളും പൂർത്തിയാകുന്ന മുറയ്ക്ക് ചാർട്ടറിൽ ഒപ്പുവെച്ച് സഖ്യം ഔദ്യോഗികമായി നിലവിൽ വരും. സമുദ്ര സുരക്ഷ എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമായതിനാൽ സഖ്യത്തിന്റെ തത്വങ്ങൾ അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കുമായി ഇത് തുറന്നിട്ടിരിക്കുന്നു.
യോഗ തീരുമാനങ്ങളുടെ ഭാഗമായി സഖ്യത്തെ പിന്തുണച്ചുകൊണ്ട് സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, പാകിസ്താൻ, തുർക്കി, ഈജിപ്ത്, ജോർഡാൻ, യെമൻ, ബംഗ്ലാദേശ്, ജിബൂട്ടി, സുഡാൻ, കൊമോറോസ് എന്നീ 14 രാജ്യങ്ങൾ ആദ്യഘട്ടത്തിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പങ്കെടുത്ത മറ്റ് രാജ്യങ്ങളും തങ്ങളുടെ ആഭ്യന്തര അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് പ്രസ്താവനയുടെ ഭാഗമാകുമെന്ന് അറിയിച്ചു. സമുദ്ര സുരക്ഷയും ആഗോള വ്യാപാര സ്വാതന്ത്ര്യവും പ്രാദേശിക സ്ഥിരതയും ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത പുതുക്കിക്കൊണ്ടാണ് യോഗം സമാപിച്ചത്.


