റീലുകളിലൂടെ ദേശാതിരുകൾ താണ്ടുന്ന സൗദി മച്ചാൻ
text_fieldsസൗദി മച്ചാൻ അൻഷാദ് അഷ്‌റഫ്
റിയാദ്: സോഷ്യൽ മീഡിയയിലെ പ്രകടനം കൊണ്ട് സൗദിയിൽ ശ്രദ്ധേയനാവുകയാണ് വ്ലോഗറും കലാകാരനുമായ കൊല്ലം ഓച്ചിറ സ്വദേശി അൻഷാദ് അഷ്‌റഫ്. ഭാഷയുടെയും സംസ്കാരത്തിെൻറയും അതിരുകൾ വ്യത്യസ്ത ആവിഷ്കാരങ്ങളിലൂടെ മറികടക്കeൻ റീലുകളുടെ ഇത്തിരിവെട്ടം കൊണ്ട് അൻഷാദിന് സാധിക്കുന്നു. ‘സൗദി മച്ചാൻ’ എന്നപേരിലുള്ള വ്ലോഗിന് വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിന് ഫോളോവർമാരാണുള്ളത്.
വ്ലോഗിങ് തുടങ്ങിയിട്ട് 13 വർഷമായെങ്കിലും കൂടുതൽ ആക്റ്റീവ് ആകുന്നത് നാല് വർഷം മുമ്പാണ്. ആൽബങ്ങളും ഷോർട്ട് ഫിലിം നിർമാണവും ഒപ്പം അഭിനയവും ചാനൽ ഷോകളും മിമിക്രി, മോഡലിങ് തുടങ്ങി കലാപ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ചില അവസരങ്ങളാണ് ഈ മേഖലയിൽ അൻഷാദിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ലോകത്തിന്റെ വിവിധ ദിക്കുകളിൽനിന്നുള്ള പ്രവാസികൾക്കായി 2022 മുതൽ റിയാദ് സുവൈദി പാർക്കിൽ സൗദി ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന റിയാദ് സീസൺ വിളംബര പരേഡിൽ ഇന്ത്യക്കുവേണ്ടി കേരള തനിമയുള്ള ഒരു മോഡലായിട്ടാണ് അൻഷാദ് എത്തുന്നത്. ഘോഷയാത്രക്കിടയിൽ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ‘ഹബീബി കം ടു സുവൈദി’ എന്ന റീലാണ് സൗദി മച്ചാന്റെ തലവര മാറ്റിവരച്ചത്.
അതിവേഗം അത് വൈറലായി മാറി. റീൽ ശ്രദ്ധയിൽപ്പെട്ട റിയാദ് സീസൺ ഇവൻറ് മാനേജ്മെൻറ് ടീം ഒറിജിനൽ വിഡിയോ ആവശ്യപ്പെട്ടു.
അവിടം മുതൽ സൗദിയിൽ മറ്റൊരു മലയാളിക്കും എത്തിപ്പെടാൻ കഴിയാത്ത അത്ര റീച്ചിൽ ‘മച്ചാൻ’ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും റിയാദ് സീസണിലെ സുവൈദി പാർക്കിന്റെ എല്ലാ ചാപ്റ്ററുകളിലും ആൾ പാസ് ആക്സസുള്ള ഔദ്യോഗിക വ്ലോഗർ ആൻഡ് പ്രമോട്ടറായി മാറുകയുമായിരുന്നു. പ്രവാസത്തിനു മുന്നേ സിനിമമേഖലയിൽ പ്രവർത്തിച്ച തനെറ പരിചയങ്ങൾ ഇതിനു കൂടുതൽ സഹായകമായതായി അദ്ദേഹം പറഞ്ഞു.
ഇതിനകം ടിക്ടോക്കിൽ 12 ലക്ഷം ഫോളോവേഴ്സും ഫേസ് ബുക്കിൽ ആറു ലക്ഷവും ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷം ജനുവിൻ ഫോളോവേഴ്സും ആയിക്കഴിഞ്ഞു. സൗദിയിലുള്ള ഒരു മലയാളിയുടെ അപൂർവ നേട്ടങ്ങളിലൊന്നാണിത്. ‘സൗദി മച്ചാൻ’ കഴിഞ്ഞ വർഷം പകർത്തിയ ഒരു വിഡിയോ മാത്രം 7.2 കോടി ആളുകൾ കണ്ടുകഴിഞ്ഞു. ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽശൈഖാണ് ഈ വിഡിയോ ടിക്ടോക്കിൽ അദ്ദേഹത്തിന്റെ വാളിൽ പോസ്റ്റ് ചെയ്തത്. നിരവധി പ്രമുഖരാണ് ‘സൗദി മച്ചാൻ’ എന്ന അൻഷാദ് അഷ്റഫിനെ ഫോളോ ചെയ്യുന്നതും പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും.
സൗദി ജനറൽ എൻറർടെയിൻമെന്റിന്റെ ഗ്ലോബൽ ഹാർമണി, സൗദി മാധ്യമ മന്ത്രാലയം, റിയാദ് ടുഡേ എന്നിവക്ക് വേണ്ടിയും വിഡിയോസ് നൽകുന്നുണ്ട്. തെൻറ മൊബൈലിൽ പകർത്തുന്ന വിഡിയോകൾ, സ്പോട്ടിൽ തന്നെ ഞൊടിയിടയിൽ കാഴ്ചകളുടെ വിസ്മയങ്ങളൊരുക്കി എഡിറ്റ് ചെയ്തു കൊടുക്കുന്നതിലും, പ്രേക്ഷകരിൽ എത്തിക്കുന്നതിലും നിപുണനായ ‘സൗദി മച്ചാൻ’ സൗദി ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച ‘ജിദ്ദ പാസ്പോർട്ട്’, ‘ദമ്മാം പാസ്പോർട്ട്’, ‘വിസിറ്റ് സൗദി’ പ്രോഗ്രാമിെൻറ ഭാഗമായി നടത്തുന്ന ‘സൂഖ് അൽ അവ്വൽ’ തുടങ്ങിയ സൗദി ടൂറിസം ഫെസ്റ്റിവലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബോളിവാർഡിൽ എത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ വിഡിയോ പകർത്താനും ഒരിക്കൽ അവസരമുണ്ടായി. സൗദി മാധ്യമ മന്ത്രാലയം, ബ്രോഡ്കാസ്റ്റ് ചെയ്യാനിരിക്കുന്ന താനുമായി നടത്തിയ അഭിമുഖ സംഭാഷണ പരിപാടി, തെൻറ പ്രഫഷനിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന പ്രത്യാശയിലാണ്.
മസാർ മീഡിയ എന്ന കമ്പനിയിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്. 11 വർഷത്തോളമായി റിയാദിൽ സകുടുംബം താമസിക്കുന്നു. ഭാര്യ ശബാന അൻഷാദ് ഗായികയും ഇവൻറ് പ്ലാനറുമാണ്. മക്കൾ: ഇഷാൻ, ഇവാന. റിയാദിൽ എത്തിയ കാലം മുതലേ സൗദി തോബ് ധരിക്കുന്ന തനിക്ക് ‘സൗദി മച്ചാൻ’ എന്ന ടൈറ്റിൽ ഭാര്യയാണ് സമ്മാനിച്ചതെന്നും മലയാളികൾക്കിടയിലെന്നപോലെ തന്നെ മറ്റു രാജ്യക്കാർക്കിടയിലും ഇപ്പോൾ ഈ പേര് സുപരിചിതമാണെന്നും അൻഷാദ് പറഞ്ഞു. സൗദിയിലെ കലാകാരന്മാരെ കോർത്തിണക്കി ‘സൗദി കലാസംഘം’ എന്നപേരിൽ ഒരു വേദിയുണ്ടാക്കി സജീവമാണ് ഇരുവരും.


