ഗസ്സ വെടിനിർത്തലിനും ബന്ദി മോചനത്തിനും സൗദി-യു.എസ് ധാരണ
text_fieldsറിയാദിൽ ഗൾഫ്-യു.എസ് ഉച്ചകോടിക്ക് ശേഷം സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: യുദ്ധം അവസാനിപ്പിക്കലും എല്ലാ ബന്ദികളെയും മോചിപ്പിക്കലുമടക്കം ഗസ്സ വിഷയത്തിൽ സൗദി അറേബ്യയും അമേരിക്കയും യോജിപ്പിലെത്തിലെത്തിയതായി സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിൽ ബുധനാഴ്ച ഗൾഫ്-യു.എസ് ഉച്ചകോടിക്ക് ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. എത്രയും വേഗം വെടിനിർത്തൽ കരാറിൽ എത്തിച്ചേരേണ്ടതുണ്ട്. വെടിനിർത്തൽ കരാർ ഇല്ലാതെ ഗസ്സ മുനമ്പിലേക്ക് സഹായം എത്തിക്കൽ ബുദ്ധിമുട്ട് നിറഞ്ഞതാണ്.
വെടിനിർത്തൽ കരാർ എന്ന ഉപാധിയിൽ അമേരിക്കൻ ബന്ദിയെ മോചിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിരുപാധികം ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കേണ്ടതുണ്ട്. അതിന് ഗസ്സയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാവണം. ഡൊണാൾഡ് ട്രംപിെൻറ ഭരണകൂടം ഇക്കാര്യത്തിൽ ധീരമായ തീരുമാനങ്ങൾ എടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വാഷിങ്ടണുമായി റിയാദ് ഒരുമിച്ച് പ്രവർത്തിക്കും. ഡമാസ്കസിെൻറ സ്ഥിരതക്ക് യു.എസ് ഉപരോധങ്ങൾ പിൻവലിക്കാനുള്ള തീരുമാനം അനിവാര്യമാണ്. സിറിയക്ക് മേലുള്ള ഉപരോധങ്ങൾ നീക്കാനുള്ള ട്രംപിെൻറ റിയാദിലെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനം യു.എസ് പ്രസിഡൻറ് ചൊവ്വാഴ്ച റിയാദിൽ പ്രഖ്യാപിച്ചത്.
സിറിയൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിൽ സൗദി മുൻനിര രാജ്യമായി നിലകൊള്ളും. സൗദി കിരീടാവകാശിയും ട്രംപും സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽഷറയും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ നടന്ന ചർച്ച സിറിയയെ പിന്തുണയ്ക്കേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി. ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനം ധീരവും പ്രധാനപ്പെട്ടതുമാണ്. സിറിയയുടെ സ്ഥിരതക്കും സമൃദ്ധിക്കും സൗദി പിന്തുണ നൽകും.
സിറിയക്കെതിരായ യൂറോപ്യൻ ഉപരോധങ്ങൾ പിൻവലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു വലിയ സാമ്പത്തിക നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കാൻ സിറിയക്ക് നിരവധി അവസരങ്ങളുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിെൻറ പരസ്പര പ്രതിബദ്ധതയാണ് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ സൗദി സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പ്രതിരോധ, സുരക്ഷാ മേഖലകളിൽ അമേരിക്കയുമായുള്ള പങ്കാളിത്തത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് രാജ്യത്തിെൻറ ശേഷികൾ വികസിപ്പിക്കുന്നതിന് സംഭാവന നൽകും. നിലവിലുള്ള ഭീഷണികളെ തടയാനും മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ വെളിച്ചത്തിൽ അതിൻറ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനും അതിനെ പ്രാപ്തമാക്കും. ഇതിന് പ്രതിരോധ ശേഷിയുടെയും സന്നദ്ധതയുടെയും നിലവാരം ഉയർത്തേണ്ടതുണ്ട്. സൗദി ഈ ശേഷി മെച്ചപ്പെടുത്തുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
സൗദിയുടെ താൽപ്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന തന്ത്രപരമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ നിക്ഷേപങ്ങളെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.