സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി റിയാദിലെ കിങ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ
text_fieldsറിയാദിലെ ആശുപത്രിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന ഫിലിപ്പിനോ സയാമീസ് ഇരട്ടകളും മാതാവും മെഡിക്കൽ സംഘവും
റിയാദ്: ഫിലിപ്പീൻസ് സ്വദേശികളായ ഒലീവിയ, ജിയാന എന്നീ സയാമീസ് ഇരട്ടക്കുട്ടികളെ വേർപെടുത്തുന്നതിനുള്ള അതീവ സങ്കീർണമായ ശസ്ത്രക്രിയ റിയാദിലെ കിങ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയായി. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സയൊരുക്കിയത്. സൗദി കോൺജോയിന്റ് ട്വിൻസ് പ്രോഗ്രാം തലവനും കിംഗ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുള്ള അൽ-റബീഅയുടെ നേതൃത്വത്തിൽ 22 കൺസൾട്ടന്റുമാരും വിദഗ്ദ്ധരുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
നെഞ്ചും വയറും ഒട്ടിച്ചേർന്ന, രണ്ട് വയസ്സും രണ്ട് മാസവുമുള്ള കുഞ്ഞുങ്ങൾ കരൾ, കുടൽ എന്നിവ പങ്കിട്ട അവസ്ഥയിലായിരുന്നു. കൂടാതെ ഒരു കുട്ടിക്ക് ഹൃദയവൈകല്യം കൂടിയുണ്ടായിരുന്നത് ശസ്ത്രക്രിയയുടെ അപകടസാധ്യത ഇരട്ടിയാക്കിയിരുന്നു. ചർമ്മം വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രക്രിയ ഉൾപ്പെടെ മുൻകൂട്ടി പൂർത്തിയാക്കിയാണ് 70 ശതമാനത്തിലധികം വിജയസാധ്യതയുണ്ടായിരുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ജനുവരി 27-ന് സൗദിയിലെത്തിച്ച കുഞ്ഞുങ്ങളെ മാസങ്ങൾ നീണ്ട പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഫിലിപ്പീൻസിൽ നിന്നുള്ള കുട്ടികളെ വേർപെടുത്തുന്ന നാലാമത്തെയും, സൗദി പ്രോഗ്രാമിന്റെ ചരിത്രത്തിലെ 72ാമത്തെയും കേസാണിത്. 1990 മുതൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ 28 രാജ്യങ്ങളിൽ നിന്നായി 158 ഇരട്ടക്കുട്ടികൾക്ക് സൗദി പുനർജന്മം നൽകിയിട്ടുണ്ട്. പദ്ധതിക്ക് രാജകുടുംബം നൽകുന്ന പിന്തുണയ്ക്ക് ഡോ. അബ്ദുല്ല അൽ റബീഅ നന്ദി അറിയിക്കുകയും, സൗദിയെ ഈ രംഗത്തെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ഈ പിന്തുണ സഹായിച്ചതായി വ്യക്തമാക്കുകയും ചെയ്തു.


