വേനൽ കടുത്തു; ഉച്ചസമയ ജോലിക്ക് നിരോധനം, നിയമം ഞായറാഴ്ച മുതൽ
text_fieldsറിയാദ്: വേനൽ കടുത്തതോടെ സൗദി അറേബ്യയിൽ ഉച്ചവെയിലിൽ പൊതുസ്ഥലങ്ങളിലെ ജോലിക്ക് നിരോധനം വരുന്നു. വരുന്ന ഞായറാഴ്ച (ജൂൺ 15) മുതൽ നിയമം പ്രാബല്യത്തിൽ വരും. മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം, നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഉച്ചക്ക് 12 മുതൽ മൂന്നു വരെ ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിനുള്ള നിരോധം നടപ്പാക്കാൻ തുടങ്ങും. ഈ വർഷം സെപ്റ്റംബർ 15 വരെ ഈ നിരോധനം തുടരും. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക, ആരോഗ്യപരമായ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുക, അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം നൽകുക എന്നീ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം എന്ന് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിച്ചു.
തൊഴിലുടമകൾ ജോലിസമയം നിയന്ത്രിക്കാനും ഈ തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. അപകടങ്ങളിൽനിന്ന് മുക്തമായ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴിൽ പരിക്കുകളും രോഗങ്ങളും കുറക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഉൽപാദനക്ഷമതയെ ഗുണപരമായി ബാധിക്കുമെന്നും മാനവിഭവശേഷി മന്ത്രാലയം പറഞ്ഞു.
റിയാദ് ഇന്ത്യൻ സ്കൂൾ പഠനസമയം പുനഃക്രമീകരിച്ചു
റിയാദ്: വേനൽചൂട് ശക്തമാകുന്നത് പരിഗണിച്ച് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പഠനസമയം പുനഃക്രമീകരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ താപനില ഉയരുന്നത് കണക്കിലെടുത്താണ് സമയ പരിഷ്കരണം.
ഹജ്ജ് അവധിക്കുശേഷം സ്കൂൾ പുനരാരംഭിക്കുമ്പോൾ ജൂൺ 11 മുതൽ ജൂലൈ മൂന്നു വരെ രാവിലെ 6.45 മുതൽ 11.30 വരെയാണ് ക്ലാസ്. സിലബസ് കവറേജ്, അധ്യാപന കാലയളവുകൾ, ഷെഡ്യൂൾ ചെയ്ത പ്രകാരം പീരിയോഡിക്, യൂനിറ്റ് പരീക്ഷകളുടെ നടത്തിപ്പ് എന്നിവ ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പരിഷ്കരണമെന്ന് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.