റിയാദ് ഉൾപ്പെടെ എട്ട് പ്രവിശ്യകളിൽ ശക്തമായ പൊടിക്കാറ്റ് വീശിയേക്കും
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ അന്തരീക്ഷം പ്രക്ഷുബ്ധമാക്കിക്കൊണ്ട് പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് ഇന്നും (വെള്ളി) തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം റിയാദ്, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, അൽ ഖസീം, ഹാഇൽ, മദീന, മക്ക എന്നീ എട്ട് മേഖലകളിലെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളത്. ജാസാനിലേക്ക് പോകുന്ന തീരദേശ പാതകളിൽ കാറ്റിന്റെ വേഗത വർധിക്കുന്നതിനനുസരിച്ച് കാഴ്ചപരിധി പൂർണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും യാത്രാവേളകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തോടും കൂടിയ ഇടിമിന്നലുള്ള മഴയ്ക്ക് ഇപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ട്. ജാസാൻ, അസീർ, അൽ ബാഹ എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. ഈ പ്രക്ഷുബ്ധമായ കാലാവസ്ഥ മക്ക പ്രവിശ്യയുടെ തെക്കൻ മലയോര മേഖലകളിലേക്ക് കൂടി വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.


