Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കുടുങ്ങി...

സൗദിയിൽ കുടുങ്ങി ആയിരക്കണക്കിന്​ സന്ദർശന-ഉംറ വിസക്കാർ; വിമാന ടിക്കറ്റ് ക്ഷാമവും ഉയർന്ന നിരക്കും പ്രതിസന്ധി രൂക്ഷമാക്കുന്നു

text_fields
bookmark_border
സൗദിയിൽ കുടുങ്ങി ആയിരക്കണക്കിന്​ സന്ദർശന-ഉംറ വിസക്കാർ; വിമാന ടിക്കറ്റ് ക്ഷാമവും ഉയർന്ന നിരക്കും പ്രതിസന്ധി രൂക്ഷമാക്കുന്നു
cancel

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾക്കിടെ വിമാന ടിക്കറ്റ് ലഭ്യതക്കുറവും അമിത നിരക്കും കാരണം മലയാളികളടക്കം നൂറുകണക്കിന് സന്ദർശകർ ദുരിതത്തിലായി. വിസ കാലാവധി നീട്ടി നൽകിയിരുന്ന ഇളവ് സമയം ഏപ്രിൽ 18-ന് അവസാനിച്ചതോടെ കനത്ത പിഴയും നാടുകടത്തൽ നടപടികളും ഭയന്ന് വലിയൊരു വിഭാഗം പ്രവാസികൾ ആശങ്കയിലാണ്.

ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനായി, മാർച്ച് 25 മുതൽ ഏപ്രിൽ 18 വരെ കാലാവധി തീരുന്ന വിസിറ്റ്, ഉംറ വിസക്കാർക്ക് രാജ്യം വിടാൻ സൗദി അധികൃതർ സമയം അനുവദിച്ചിരുന്നു. ഈ കാലയളവിനുള്ളിൽ പിഴയില്ലാതെ മടങ്ങാനോ വിസ ക്രമീകരിക്കാനോ സൗകര്യമുണ്ടായിരുന്നെങ്കിലും, മതിയായ വിമാന സർവീസുകൾ ഇല്ലാത്തത് പലർക്കും തിരിച്ചടിയായി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

കേരളത്തിലേക്കടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്. ലഭ്യമായ ടിക്കറ്റുകൾക്കാകട്ടെ സാധാരണയേക്കാൾ ഇരട്ടിയിലധികം തുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ചാർട്ടേഡ് വിമാനങ്ങളുടെയും മറ്റ് പ്രമുഖ വിമാനക്കമ്പനികളുടെയും ഉയർന്ന നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നില്ല. കുടുംബങ്ങളോടൊപ്പം എത്തിയവർ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മടക്കയാത്രയ്ക്കുള്ള വൻതുക കണ്ടെത്താനാവാതെ വലയുകയാണ്. ഏതെങ്കിലും അയൽരാജ്യങ്ങൾ വഴിയെങ്കിലും മിതമായ നിരക്കിൽ നാട്ടിലെത്താൻ സൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇളവ് കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഓരോ ദിവസത്തിനും വൻതുക പിഴയായി നൽകേണ്ടി വരുന്നത് പ്രവാസികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. നിലവിൽ വിസ കാലാവധി കഴിഞ്ഞവർ ജവാസത്ത് ഓഫീസിൽ നേരിട്ടെത്തി പിഴയടച്ച് ‘എക്സിറ്റ്’ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

ഹജ്ജ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിയമലംഘകർക്ക് നാടുകടത്തലിന് പുറമെ 10 വർഷം വരെ പ്രവേശന വിലക്കും നേരിടേണ്ടി വന്നേക്കാം. ഇത് പ്രവാസികളുടെ ഭാവി യാത്രകളെയും തൊഴിലിനെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന മലയാളികളാണ് നിലവിൽ കൂടുതൽ ബുദ്ധിമുട്ടുന്നത്. വിഷയം ഗൗരവമായി പരിഗണിച്ച് എംബസിയും കോൺസുലേറ്റും ഇടപെടണമെന്നും കൂടുതൽ വിമാന സർവിസുകൾ ഏർപ്പെടുത്തി പിഴ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോട് റിയാദിലെ ജവാസത്ത് ഉദ്യോഗസ്ഥരെ കണ്ട്​ ഈ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ സമീപനമാണ് ഉണ്ടായതെന്നും നേരിയൊരു പ്രതീക്ഷയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ എംബസികൾ സൗദി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെട്ട്, വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നത് വരെ വിസ കാലാവധി നീട്ടിനൽകാൻ സമ്മർദ്ദം ചെലുത്തണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം.

Show Full Article
TAGS:visit visa umrah visa flight ticket price shortage Saudi Arabia News 
News Summary - Thousands of Visit and Umrah visa holders stranded in Saudi Arabia
Next Story