അനുമതിയില്ലാത്ത ഹജ്ജ് പാപം-സൗദി ഉന്നത പണ്ഡിതസഭ
text_fieldsറിയാദ്: ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർ അനുമതി പത്രം നേടേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് വ്യക്തമാക്കി സൗദി ഉന്നത പണ്ഡിത സഭ. പെർമിറ്റ് വാങ്ങാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും അങ്ങനെ തീർഥാടനം നിർവഹിക്കുന്നത് പാപമാണെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഹജ്ജ് പെർമിറ്റുമായി ബന്ധപ്പെട്ട ഈ ഫത്വ (മതവിധി) പുറപ്പെടുവിക്കുന്നത് നിരവധി തെളിവുകളുടെയും നിയമ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് പണ്ഡിത കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ മജീദ് പറഞ്ഞു. തീർഥാടകർക്ക് അവരുടെ ആരാധനകളും അനുഷ്ഠാനങ്ങളും എളുപ്പത്തിൽ നിർവഹിക്കാനും അവർക്ക് മുന്നിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നീക്കാനും ഇസ്ലാമിക നിയമം അനുശാസിക്കുന്നു. ഇതിന് ശരീഅത്ത് മുൻഗണന നൽകുന്നു. ഹജ്ജ് പെർമിറ്റ് നേടാനുള്ള ബാധ്യത തീർഥാടകരെ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വലിയ ജനക്കൂട്ടത്തെ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും തങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കാൻ പ്രാപ്തരാക്കുന്നതിനാണിത്.
ശരീഅത്തിന്റെ തെളിവുകളാൽ സ്ഥാപിക്കപ്പെട്ട ശരിയായ നിയമമാണിത്. പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രതിബദ്ധത ശരീഅത്ത് ആവശ്യപ്പെടുന്നു. സുരക്ഷ, ആരോഗ്യം, താമസം, ഉപജീവനം എന്നിങ്ങനെ വിവിധ വശങ്ങൾ ഉൾപ്പെടുത്തിയാണ് ഹജ്ജ് സീസൺ പ്ലാൻ തയാറാക്കിയിരിക്കുന്നത്. പ്രഖ്യാപിത കണക്കുകൾ പ്രകാരമാണിത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും ലക്ഷ്യമാണ്. ഇതാണ് ശരീഅത്ത് ഉദ്ദേശിക്കുന്നത്. പെർമിറ്റ് നേടുന്നതിനുള്ള പ്രതിബദ്ധത ഭരണാധികാരിയെ അനുസരിക്കുന്നതിന്റെ ഭാഗമാണെന്നും അൽമജീദ് പറഞ്ഞു.
പണ്ഡിത കൗൺസിൽ അനുമതി നേടണമെന്ന് ഹജ്ജിന് ആഗ്രഹിക്കുന്നവരോട് ആവശ്യപ്പെട്ടു. പെർമിറ്റ് നേടുന്നത് വലിയ അപകടങ്ങളും തടസങ്ങളും തടയാൻ ആവശ്യമാണ്. തീർഥാടകരുടെ സുരക്ഷയെയും ആരോഗ്യത്തെയും സംരക്ഷിക്കൽ, അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം സൂക്ഷിക്കൽ, പുണ്യസ്ഥലങ്ങൾക്കിടയിലുള്ള തീർഥാടകരുടെ ഗതാഗതം സുഗമമാക്കൽ എന്നിവക്ക് നിയമാനുസൃത തീർഥാടകർ മാത്രമുണ്ടാകുന്ന സാഹചര്യം ആവശ്യമാണ്. അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് തീർഥാടകനെ ദോഷകരമായി ബാധിക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു.
വ്യവസ്ഥിതി പാലിക്കുന്ന മറ്റ് തീർഥാടകരെയും അതിന്റെ ദോഷം ബാധിക്കും. പെർമിറ്റ് നേടണമെന്ന നിയമം പാലിക്കുന്നത് ദൈവത്തെ ഭയപ്പെടുന്നതിന്റെ അടയാളമാണ്. നിയന്ത്രണങ്ങളും നിർദേശങ്ങളും തീർഥാടകരുടെ പ്രയോജനത്തിനായി മാത്രം സ്ഥാപിച്ചതാണെന്നും അൽമജീദ് പറഞ്ഞു.