വിസ നടപടികൾ കൂടുതൽ എളുപ്പമാകും; ‘ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം’ യാഥാർഥ്യമാകുന്നു
text_fieldsജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന സൗദി മന്ത്രിസഭായോഗം
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസ നടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ‘ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം’ സ്ഥാപിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
സൗദി വിഷൻ 2030-െൻറ ഭാഗമായി രാജ്യം നടപ്പാക്കിവരുന്ന ഡിജിറ്റൽ പരിവർത്തനത്തിെൻറ ഏറ്റവും പുതിയ ചുവടുവെപ്പാണ് ഈ പുതിയ പ്ലാറ്റ്‌ഫോം. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളെ ഒരൊറ്റ ഡിജിറ്റൽ ശൃംഖലയിലേക്ക് ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ഇതോടെ തൊഴിൽ വിസകൾ, സന്ദർശക വിസകൾ, ഉംറ വിസകൾ, ടൂറിസ്റ്റ് വിസകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇനി മുതൽ കൂടുതൽ വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്യാൻ സാധിക്കും. വിസ അപേക്ഷകർക്ക് തങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനും, ഫീസ് അടക്കുന്നതിനും, വിസയുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും ഒരൊറ്റ പോർട്ടലിനെ മാത്രം ആശ്രയിച്ചാൽ മതിയാകും.
പുതിയ ഏകീകൃത വിസ പ്ലാറ്റ്‌ഫോം യാഥാർഥ്യമാകുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്കും സന്ദർശകർക്കും വലിയ ആശ്വാസമാകും. വിസ നടപടികളിലെ കാലതാമസവും ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കാൻ ഇത് സഹായിക്കും. ഒപ്പം, ടൂറിസം, ഉംറ തീർഥാടനം എന്നിവക്കായി സൗദിയിലെത്തുന്നവർക്ക് കൂടുതൽ സുഗമമായ യാത്രയൊരുക്കാനും ഈ പുതിയ സംവിധാനത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


