നൃത്തവിസ്മയമായി വിസ്മയ സജീഷ്; 300 വേദികളിൽ ചുവടുവെച്ച 16-കാരി
text_fieldsദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കലാവേദികളിൽ ആകർഷകമായ നൃത്തച്ചുവടുകളുമായി ശ്രദ്ധേയയാവുകയാണ് 12ാം ക്ലാസുകാരിയായ വിസ്മയ സജീഷ്. പത്തനംതിട്ട സ്വദേശിയും ഡിസൈനറും കലാകാരനുമായ സജീഷിെൻറയും നിഷയുടെയും ഏക മകളായ ഈ 16-കാരിക്ക് നൃത്തം ജീവിതത്തിെൻറ തന്നെ ഭാഗമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ മുന്നൂറിലധികം വേദികളിൽ നൃത്തം അവതരിപ്പിച്ച വിസ്മയ, പ്രവാസലോകത്തെ നൃത്തപ്രേമികൾക്ക് ഏറെ പ്രിയങ്കരിയാണ്. സൗദിയിൽ ജനിച്ചുവളർന്ന വിസ്മയയുടെ പ്രതിഭ തിരിച്ചറിഞ്ഞ മാതാപിതാക്കൾ ആറാം വയസ്സിൽ രശ്മി മോഹൻ എന്ന അധ്യാപികയുടെ കീഴിൽ കുട്ടിയെ നൃത്തപഠനത്തിന് ചേർത്തു. വേഗത്തിൽ ചുവടുകൾ പഠിച്ചെടുത്ത വിസ്മയ ഭാവപ്രകടനങ്ങൾ കൊണ്ട് വേറിട്ടുനിന്നു.
പഠനത്തോടൊപ്പം നൃത്തത്തിനും പ്രാധാന്യം നൽകിയ വിസ്മയ ഇതിനകം മോഹിനിയാട്ടത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്; നിലവിൽ ഭരതനാട്യത്തിൽ ഡിപ്ലോമ പൂർത്തിയാക്കുന്നു. ശില്പ ടീച്ചറുടെ കീഴിലും നൃത്തം അഭ്യസിച്ച വിസ്മയ, ഇപ്പോൾ സൗമ്യ വിനോദിെൻറ ‘ദേവിക കലാക്ഷേത്ര’യിലെ വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കിയായ വിസ്മയക്ക് ഭാവിയിൽ ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹം. മാനസിക സമ്മർദ്ദങ്ങൾ മറക്കാൻ നൃത്തം സഹായിക്കുമെന്നതിനാൽ ഇത് ഉപേക്ഷിക്കാൻ അവൾ തയ്യാറല്ല. നല്ലൊരു ഗായിക കൂടിയായിരുന്നെങ്കിലും നൃത്തത്തിനായി പാട്ടുപഠനം ഉപേക്ഷിക്കുകയായിരുന്നു.
വായനയാണ് മറ്റൊരു വിനോദം. പ്രവാസലോകത്തെത്തിയ നിരവധി പ്രമുഖർക്ക് മുന്നിൽ നൃത്തം അവതരിപ്പിക്കാൻ വിസ്മയക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നാട്ടിൽ (തിരുവല്ല) ഒരു എസ്.എൻ.ഡി.പി ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാന നിമിഷം വേദി നിഷേധിക്കപ്പെട്ടതും, പിന്നീട് നാട്ടുകാർ ഇടപെട്ട് വേദിയൊരുക്കി നൽകിയപ്പോൾ എതിർത്തവർ പോലും അഭിനന്ദിച്ചതുമാണ് നൃത്തജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. നൃത്തവേദികളിൽ അമ്മ നിഷയാണ് വിസ്മയയുടെ പ്രധാന കൂട്ട്.
വിസ്മയ സജീഷ്
അമ്മയെ നൃത്തം പഠിപ്പിക്കാൻ വിസ്മയയുടെ അമ്മമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തെൻറ നൃത്തം അമ്മയ്ക്ക് കൂടിയുള്ള ദക്ഷിണയാണെന്ന് വിസ്മയ പറയുന്നു. വിനയമില്ലെങ്കിൽ കല അകന്നുപോകുമെന്ന പാഠം മാതാപിതാക്കളാണ് പറഞ്ഞുതന്നതെന്ന് വിശ്വസിക്കുന്ന ഈ കൊച്ചുനർത്തകി കലയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളവളാണ്.


