പാകിസ്താനിൽ ആരോടാണ് നമ്മൾ സംസാരിക്കേണ്ടത് -അസദുദ്ദീൻ ഉവൈസി എം.പി
text_fieldsഅസദുദ്ദീൻ ഉവൈസി എം.പി റിയാദിലെ
പരിപാടിയിൽ സംസാരിക്കുന്നു
റിയാദ്: പാകിസ്താനിൽ ആരോടാണ് നമ്മൾ സംസാരിക്കേണ്ടതെന്ന് അസദുദ്ദീൻ ഉവൈസി എം.പി. പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ നിലപാട് അറിയിക്കാൻ റിയാദിൽ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘാംഗമായെത്തിയ അദ്ദേഹം ഇന്ത്യൻ എംബസി സൗദി പൗരസമൂഹത്തിന് വേണ്ടി ഒരുക്കിയ അത്താഴ വിരുന്നിൽ സംസാരിക്കവേയാണ് പാകിസ്താനെ തുറന്നാക്രമിച്ചത്.
പത്താൻകോട്ട് ആക്രമണത്തിന് ശേഷം, നമ്മുടെ പ്രധാനമന്ത്രി ക്ഷണിക്കാതെ പാകിസ്താനിലേക്ക് പോയതിനെ വിമർശിച്ചത് ഞാനാണ്. നമ്മുടെ പ്രധാനമന്ത്രി അഫ്ഗാനിസ്താനിൽനിന്ന് നവാസ് ശരീഫിന്റെ വീട്ടിലേക്ക് ക്ഷണിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് പല പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു. ഞങ്ങളുടെ വ്യോമതാവളം ആക്രമിക്കപ്പെട്ടു. അവിടെ ഞങ്ങൾക്ക് നിരവധി ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടു. പാകിസ്താൻ തെളിവ് ആവശ്യപ്പെട്ടപ്പോൾ നേരിട്ട് വന്ന് പരിശോധിക്കാൻ പാകിസ്താൻ സംഘത്തെ ക്ഷണിച്ചു. ഏതെങ്കിലും രാജ്യം ഒരു അയൽരാജ്യത്തിന്റെ ചാര സംഘടനയെ ക്ഷണിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നിട്ടും ഇന്ത്യ അവരെ ക്ഷണിച്ചു. അവർക്ക് എല്ലാ രേഖകളും നൽകി. പക്ഷേ ഒന്നുമുണ്ടായില്ല. ഒന്നും സംഭവിച്ചില്ല. ഒരു പ്രയോജനവുമുണ്ടായില്ല. പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാൻ നമ്മൾ എന്തുകൊണ്ട് പാകിസ്താനോട് സംസാരിക്കുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പാകിസ്താനിൽ ആരോടാണ് നമ്മൾ സംസാരിക്കേണ്ടത്? അത് കേട്ട് ഉത്തരവാദിത്വം നിർവഹിക്കാൻ അവിടെ ആരാണുള്ളത്?
ഗ്രേ ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരണം
പ്രതിനിധി സംഘത്തിന്റെ ഈ യാത്രക്കിടയിൽ കണ്ടുമുട്ടുന്നവരോടെല്ലം പാകിസ്താൻ എങ്ങനെയാണ് തീവ്രവാദം പ്രചരിപ്പിക്കുന്നതെന്നും ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് ലക്ഷ്യമിടുന്നതെന്നും ഞങ്ങൾ പറഞ്ഞു. പാകിസ്താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റിലേക്ക് തിരികെ ചേർക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. സൗദി അറേബ്യ എഫ്.എ.ടി.എഫിൽ അംഗമാണ്. അതുകൊണ്ട് തന്നെ അവരുമായി നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം ഞങ്ങൾ ഇത് ആവശ്യപ്പെട്ടു. പാകിസ്താനെ എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരണം. തീവ്രവാദ സംഘടനകളുടെയെല്ലാം ധനസഹായം നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നത് അവിടെയാണ്.
അസിം മുനീറിനെ പാകിസ്താനിൽ ഫീൽഡ് മാർഷലായി അവരോധിച്ചപ്പോൾ അയാളുടെ തൊട്ടടുത്ത് ഇരുന്നത് അമേരിക്ക തീവ്രവാദി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ മുഹമ്മദ് ഇഹ്സാൻ ആണ്. ഇയാളുമായി അസീം മുനീർ ഹസ്തദാനം ചെയ്യുന്ന ഫോട്ടോകളുണ്ട്.
തെറ്റായ പ്രചാരണം
അറബ് ലോകത്തിനും മുസ്ലിം ലോകത്തിനും പാകിസ്താൻ തെറ്റായ സന്ദേശം നൽകുന്നത് ഏറ്റവും നിർഭാഗ്യകരമാണ്. പാകിസ്താൻ മുസ്ലിം രാജ്യമാണെന്നും ഇന്ത്യ അങ്ങനെയല്ലെന്നുമാണ് അവർ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിൽ പൗരന്മാരെന്ന അഭിമാനത്തോടെ 24 കോടി മുസ്ലിംകൾ താമസിക്കുന്നുണ്ട്. പാകിസ്താൻ ഒരു മുസ്ലിം രാജ്യമായത് കൊണ്ടാണ് ഇന്ത്യ അവരെ വേദനിപ്പിക്കുന്നതെന്നും പ്രചരിപ്പിക്കുന്നുണ്ട്. തീർത്തും തെറ്റായ പ്രചാരണമാണിത്. .
സൗദിയോട് എല്ലാം പറഞ്ഞു
സൗദി അറേബ്യ എല്ലായിപ്പോഴും ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിയാദിൽ ഞങ്ങൾക്ക് നല്ല കൂടിക്കാഴ്ചകൾ നടത്താൻ കഴിഞ്ഞു. സൗദി ഭാഗത്തും ചില ആശങ്കകൾ ഉണ്ടായിരുന്നു. ഭീകരതക്കെതിരായി എന്തുചെയ്യാൻ കഴിയുമെന്ന് അവർ ഞങ്ങളോട് ചോദിച്ചു. മുംബൈ ഭീകരാക്രമണമുണ്ടായപ്പോഴും പത്താൻകോട്ട് ആക്രമണസമയത്തും ഞങ്ങൾ പാകിസ്താനുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. ഞങ്ങൾക്ക് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. കൂടിക്കാഴ്ചകളിൽ അതെല്ലാം ഞങ്ങൾ വിശദീകരിച്ചു. പാകിസ്താന്റെ തെറ്റായ പ്രചാരണത്തെക്കുറിച്ച് ഞങ്ങൾ അവരോട് പറഞ്ഞു.
കഴിഞ്ഞ വർഷം സൗദി അറേബ്യ പാകിസ്താന് 200 യുഎസ് ഡോളർ സഹായം നൽകി. 300 കോടി യുഎസ് ഡോളറിന്റെ വായ്പയും നൽകി. അത് അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും അഭിവൃദ്ധിക്കും മറ്റും വേണ്ടി ഉപയോഗിക്കാനായിരുന്നു. സമ്പദ്വ്യവസ്ഥക്ക് സ്ഥിരത സാധ്യമാക്കാനായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്.
ആ പണം ദരിദ്രർക്കായി അവർ ഉപയോഗിച്ചില്ല. സമ്പദ്വ്യവസ്ഥ സ്ഥിരത കൈവരിച്ചില്ല. ഇക്കാര്യമെല്ലാം കൂടിക്കാഴ്ചയിൽ ഞങ്ങൾ സൗദി ഭാഗത്തുള്ളവരോട് പറഞ്ഞു.
പാക് നുണകൾ
മുംബൈ ഭീകരാക്രമണത്തിന് ശേഷം, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അന്തരിച്ച ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ, അന്വേഷകരെ പാകിസ്താനിലേക്ക് അയച്ചു. അവർക്ക് എല്ലാ തെളിവുകളും നൽകി. പക്ഷേ ഒന്നും മുന്നോട്ട് പോയില്ലെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടുമെന്ന് ഞങ്ങൾ സൗദി പ്രതിനിധികളോട് പറഞ്ഞു. ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെ വിചാരണ ചെയ്യാൻ കഴിഞ്ഞത് അന്ന് എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോഴാണ്.
ജർമനിയിൽ നടന്ന എഫ്.എ.ടി.എഫ് യോഗത്തിൽ ഇന്ത്യ സാജിദ് മിർ എന്ന ഒരു കുറ്റവാളിയെക്കുറിച്ച് സൂചിപ്പിച്ചു. അയാൾ മരിച്ചുപോയെന്ന് പാകിസ്താൻ പറഞ്ഞു. എന്നാൽ പിന്നീട് അവർ എഫ്.എ.ടി.എഫ് കമ്മിറ്റിയോട് മാറ്റി പറഞ്ഞു, സാജിദ് മിർ മരിച്ചിട്ടില്ല എന്ന്. ഒരാൾ മരിച്ചു എന്നു പറയുക, എന്നിട്ട് പെട്ടെന്ന് അയാൾ ജീവിച്ചിരിക്കുന്നു എന്ന് പറയുക, ഒരു രാജ്യം ഇങ്ങനെ പറയുമെന്ന് സങ്കൽപിക്കാനാവുമോ? എന്നിട്ട് പാകിസ്താൻ സർക്കാർ പറഞ്ഞു, നമ്മുടെ കോടതികൾ അയാളെ അഞ്ച് മുതൽ 10 വർഷം വരെ ശിക്ഷിച്ചിട്ടുണ്ടെന്ന്. എന്നാൽ മുംബൈ ആക്രമണത്തിലെ പ്രധാന കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരാണ്. തീവ്രവാദത്തിന്റെ പേരിലല്ല, കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിനാണ് അതിൽ പല പ്രതികളും ശിക്ഷിക്കപ്പെട്ടത്. അതിന് ശേഷം അവർ സ്വത്രന്തരാവുകയും ചെയ്തു.