സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകനേതാക്കൾ; കിരീടാവകാശിക്ക് ഫോൺ കോളുകളുടെ പ്രവാഹം
text_fieldsറിയാദ്: സൗദി അറേബ്യക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ചും രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് വിവിധ അറബ്-അന്തർദേശീയ നേതാക്കളുടെ ഫോൺ കോളുകൾ.
വെള്ളിയാഴ്ച കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി അമീർ മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. ജിസിസി രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ അതിക്രമങ്ങളെ ഇരു നേതാക്കളും സംയുക്തമായി അപലപിച്ചു. ഇത്തരം നടപടികൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും അവർ വിലയിരുത്തി. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കേണ്ടതിെൻറ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഫലസ്തീെൻറ പൂർണ പിന്തുണ അറിയിച്ചു. സൗദിയുടെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഫലസ്തീെൻറ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജിബൂട്ടി പ്രസിഡൻറ് ഇസ്മാഈൽ ഒമർ ഗ്വല്ലെയും കിരീടാവകാശിയുമായി നിലവിലെ സൈനിക സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടത്തി. സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ജിബൂട്ടി രാജ്യത്തിനൊപ്പം നിൽക്കുന്നുവെന്നും, മേഖലയുടെ സുസ്ഥിരതയ്ക്കായി സൗദി കൈക്കൊള്ളുന്ന സുരക്ഷാ നടപടികൾക്ക് തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.


