രുചിക്കൂട്ടുകളുടെ വിസ്മയ പ്രപഞ്ചമൊരുക്കി സഹീറ അസ്ലം
text_fieldsസഹീറ അസ്ലം
ദമ്മാം: സാമൂഹിക ശാസ്ത്രത്തിൽ നേടിയ ബിരുദത്തേക്കാൾ തുണയായത് ഉമ്മിയും ഇത്താത്തമാരും പഠിപ്പിച്ച പാചക അറിവുകളാണെന്ന് തിരിച്ചറിയുകയാണ് കോഴിക്കോട്ട് ഫറോഖ് സ്വദേശിനി സഹീറ അസ്ലം. രണ്ട് പതിറ്റാണ്ടിലധികം നീണ്ട പ്രവാസകാലത്ത് പാചകവുമായി ബന്ധപ്പെട്ട് സഹീറയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. മാറിയ സൗദിയുടെ സാഹചര്യത്തിൽ തന്റെ കൈപുണ്യത്തെ മറ്റുള്ളവർക്ക് രുചികരമായ ഭക്ഷണമാക്കി നൽകി സ്വന്തമായി ഒരു കച്ചവട രംഗം കൂടി കൈയടക്കുകയാണ് ഈ കോഴിക്കോട്ടുകാരി.
മലപ്പുറം ചേളാരി ക്രസന്റ് സ്കൂൾ മാനേജർ പി.കെ. മുഹമ്മദ് ഹാജിയുടെയും പരേതയായ ഹോമിയോ ഡോക്ടർ ശംസുന്നീസയുടെയും ഒമ്പത് മക്കളിൽ ഇളയവളായ സഹീറക്ക് പാചക നൈപുണ്യം കിട്ടുന്നത് കുടുംബത്തിൽനിന്നാണ്. ഉമ്മ ഡോക്ടറാണങ്കിലും വീട്ടിലുള്ള സമയത്തൊക്കെ രുചികരവും വ്യത്യസ്തവുമായ ഭക്ഷണങ്ങൾ ഉണ്ടാക്കി ഭർത്താവിനെയും മക്കളെയും ഊട്ടിക്കുകയാണ് പ്രധാന ഹോബി. സാമൂഹിക പ്രവർത്തകൻ കൂടിയായ മുഹമ്മദ് ഹാജിയെ കാണാനെത്തുന്ന അതിഥികളുടെ തിരക്കാണ് വീട്ടിലധികവും.
വീട്ടിലെത്തുന്ന എല്ലാവർക്കും വയറുനിറയെ ഭക്ഷണം നൽകിയിട്ടേ അയക്കാവൂ എന്ന ഹാജിയുടെ ആഗ്രഹം നടപ്പാക്കാൻ ശംസുന്നീസ ഡോക്ടറും പെൺമക്കളും സദാ പാചകങ്ങളിൽ ജാഗ്രതയുള്ളവരായി. പ്രത്യേകതയുള്ള ഏത് ഭക്ഷണം പുറത്തുനിന്ന് കഴിച്ചാലും അതൊക്കെ വീട്ടിലെത്തി പരീക്ഷിച്ചുനോക്കുന്നത് ഡോക്ടറുടെ പതിവാണ്. ഒമ്പത് മക്കളിൽ ഇളയവളായ സഹീറക്ക് അഞ്ച് ഇത്താത്തമാരെ സഹായിക്കേണ്ട ആവശ്യമേയുള്ളൂ. എങ്കിലും അന്ന് കണ്ടും ചെയ്തും പഠിച്ച പാചക പരീക്ഷണങ്ങൾ ഉപയോഗപ്പെട്ടത് പ്രവാസിയായപ്പോഴാണ്.
പ്രവാസത്തിന്റെ വിരസതകളിൽനിന്ന് രക്ഷപ്പെടാനാണ് ആദ്യമൊക്കെ പാചക മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. പലതിലും സമ്മാനങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ അതൊരു ഹരമായി. പിന്നീട് സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ ഹോട്ടലുകളും ഹൈപ്പർമാർക്കറ്റുകളും നടത്തുന്ന പാചക മത്സരങ്ങളിൽ വിധികർത്താവായി.
സമാന മനസ്കരായ വീട്ടമ്മമാരെ സംഘടിപ്പിച്ച് പാചകമേളകളും ഭക്ഷ്യവിഭവ വിപണനവും ആരംഭിച്ചു. തുടർന്ന് 2024ൽ കണ്ണൂർ കോഴിക്കോടൻ വിഭവങ്ങളടങ്ങിയ ഉമ്മീസ് കഫേക്ക് തുടക്കം കുറിച്ചു. കണ്ണൂർ സ്വദേശിനി നാദിറയേയും കൂടെ കൂട്ടിയാണ് കച്ചവടം ആരംഭിച്ചത്. സൗദികൾ ഉൾപ്പെടെയുള്ളവരെ വിസ്മയിപ്പിച്ച രുചിവിഭവങ്ങളിലൂടെ അത് വിജയമായി മാറിയതോടെ അടുത്ത കഫറ്റീരിയ തുറക്കാനുള്ള ഒരുക്കത്തിലാണ്. നമ്മുടെ പ്രിയപ്പെട്ടവർക്കായി സ്നേഹവും അതോടൊപ്പം മനസ്സും സമർപ്പിച്ചു ചെയ്യുന്ന ഒരനുഗ്രഹീത പ്രക്രിയയാണ് പാചകം എന്നാണ് സഹീറയുടെ നിലപാട്.
മലയാളി സദ്യ, മലബാർ ബിരിയാണി, എണ്ണമറ്റ മലബാർ പലഹാരങ്ങൾ തുടങ്ങിയ കേരളീയ പരമ്പരാഗത ഭക്ഷണങ്ങളുടെ ഈ നാടൻ രുചികൾ അത്രയും ഗൃഹാതുരത്വമുള്ള ഓർമകൾ ആവാൻ അനുവദിക്കാതെ ചൂടേറിയ വിഭവങ്ങളാക്കി ആളുകൾക്ക് നൽകുമ്പോൾ കിട്ടുന്ന സ്നേഹമാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും സഹീറ പറയുന്നു.
കോഴിക്കോടിന്റെയും കണ്ണൂരിന്റെയും സ്പെഷൽ വിഭവങ്ങളായ ചട്ടിപ്പത്തിരിയും ഉന്നക്കായയും കായി പോളയും ഇറച്ചിപ്പത്തിരി, മുട്ടമാല, മുട്ടസുർക്ക, കണ്ണച്ച പത്തിരി, തുറക്കലപ്പം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മറ്റു രുചി വിഭവങ്ങളും, വിവിധ തരം കേക്കുകൾ, ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും തുടങ്ങിയക്കൊപ്പം സ്വയം വികസിപ്പിച്ചെടുത്ത ചില രുചിക്കൂട്ടുകളും ചേരുന്നതാണ് സഹീറ ഒരുക്കുന്ന ഭക്ഷ്യപ്രപഞ്ചം. കക്ക ഇറച്ചി, ഈത്തപ്പഴം, ചേന, സ്വീറ്റ് ആൻഡ് സ്പൈസി തുടങ്ങിയ കൊണ്ടുള്ള അച്ചാറുകളും സഹീറ ഒരുക്കുന്നു. പാചകകലയിൽ പുതിയ മേഖലകൾ തുറക്കാൻ ആഗ്രഹിക്കുന്ന സഹീറ ദമ്മാമിലെ സാമൂഹിക സംഘടന പ്രവർത്തകൻ അസ്ലം ഫറോഖിന്റെ ഭാര്യയാണ്.