സന്ദർശകരുടെ മനംനിറച്ച് സാംസ്കാരിക കേരളം
text_fieldsകമോൺ കേരള എക്സിബിഷൻ ഹാളിന്റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ച കേരളത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ നായകരുടെ ചിത്രങ്ങൾ
ഷാർജ: മലയാണ്മയുടെ ഭൂതവും വർത്തമാനവും ഭാവിയും ഇതൾവിരിയുന്ന കമോൺ കേരളയുടെ നാലാം പതിപ്പിനെത്തുന്നവരെ വരവേൽക്കുന്നത് ആധുനിക കേരളത്തിന്റെ പിറവിക്ക് വഴിതെളിച്ച പൂർവസൂരികൾ.ഡോ. പൽപു, സി. അച്യുതമേനോൻ, വക്കം അബ്ദുൽഖാദർ മൗലവി, കെ. മൊയ്തു മൗലവി, അബ്ദുറഹ്മാൻ സാഹിബ്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പ്രേംനസീർ, എം.എസ്. ബാബുരാജ്, ബാലാമണിയമ്മ, ടി. പത്മനാഭൻ, എം.ജി.എ സ്. നാരായണൻ, കുഞ്ഞുണ്ണിമാഷ്, കമല സുറയ്യ, സുഗതകുമാരി, സാറാ ജോസഫ്, പെരുമ്പടവം ശ്രീധരൻ, എൻ.വി. കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട്, അച്യുതൻ നമ്പൂതിരി, കാവാലം നാരായണ പണിക്കർ, സി.എച്ച്. മുഹമ്മദ്കോയ, ജി.എം. ബനാത്ത്വാല, ഐ.വി. ശശി, ലോഹിതദാസ്, ഉമ്മൻ ചാണ്ടി, എ.കെ. ആന്റണി, മമ്മൂട്ടി, മോഹൻലാൽ, ഇന്ദ്രൻസ്, കലാഭവൻ മണി, കെ.ജെ. യേശുദാസ്,
മഞ്ജു വാര്യർ തുടങ്ങി കലാ- സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരായ നിരവധിപേരുടെ ഛായചിത്രങ്ങൾ ആദരപൂർവമാണ് സന്ദശകർ നോക്കിക്കാണുന്നത്. തൃപ്പൂണിത്തുറ ഹിൽപാലസ്, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, ജൂത സിനഗോഗ്, പാലക്കാട് ഫോർട്ട് തുടങ്ങിയവയും മേളയിലെത്തുന്നവർക്ക് പുരാതന കേരളത്തിന്റെ നേർഅനുഭവം സമ്മാനിക്കുകയാണ്.
കേരളത്തിന്റെ ഗൃഹാതുരത ഉണർത്തുന്ന നെറ്റിപ്പട്ടവും സാംസ്കാരിക-കലാ-രാഷ്ട്രീയ നായകരുടെ ഛായചിത്രങ്ങളും കാമറയിൽ പകർത്തിയും സെൽഫിയെടുത്തുമാണ് സന്ദർശകർ മഹാമേളയിൽനിന്ന് മടങ്ങുന്നത്