വിസ തട്ടിപ്പ് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്
text_fieldsദുബൈ: വ്യാജ പരസ്യങ്ങളിലൂടെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ വഴിയും സന്ദേശമയക്കുന്ന ആപ്പുകൾ വഴിയുമാണ് ഇത്തരം വ്യാജ തൊഴിൽ, റെസിഡൻസി, സന്ദർശന വിസ പരസ്യങ്ങൾ പ്രചരിക്കുന്നത്.
ഇതിനായി ഔദ്യോഗിക മാർഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പൊലീസ് നിർദേശിച്ചു. വിസ സംബന്ധമായ എല്ലാ നടപടികളും അംഗീകൃത സർക്കാർ സ്ഥാപനങ്ങളോ ലൈസൻസുള്ള ഓഫീസുകളോ വഴി മാത്രം ചെയ്യുക. ഇടനിലക്കാരെയും വിശ്വസനീയമല്ലാത്ത ഏജൻസികളെയും ഒഴിവാക്കുക.
ലഭിക്കുന്ന വിസ വാഗ്ദാനങ്ങളുടെയും വിവരങ്ങളുടെയും നിജസ്ഥിതി ഔദ്യോഗിക ചാനലുകളിലൂടെ മാത്രം പരിശോധിച്ച് ഉറപ്പാക്കുക. വ്യാജ വാഗ്ദാനങ്ങൾ നൽകി വിസയോ ജോലിയോ നൽകാം എന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പണം നഷ്ടപ്പെടുകയോ തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ദുബൈ പൊലീസിന്‍റെ സ്മാർട്ട് ആപ്പ് വഴിയോ, 'ഇ-ക്രൈം' പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിലോ ഉടൻ പരാതിപ്പെടാം.


