തദ്ദേശതെരഞ്ഞെടുപ്പിൽ സർക്കാർ പ്രകടനം പ്രതിഫലിക്കും -ഇ.പി. ജയരാജൻ
text_fieldsദുബൈയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ സംസാരിക്കുന്നു
ദുബൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാറിന്‍റെ പ്രകടനം പ്രതിഫലിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. എൽ.ഡി.എഫ് നിലവിലുള്ളതിനേക്കാൾ മികച്ച വിജയം തദ്ദേശ തെരഞ്ഞെടുപ്പിൽ നേടും. കേരളത്തിൽ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണെന്നും ദുബൈയിൽ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിന് തുടർഭരണമുണ്ടാകുമെന്നുറപ്പാണ്.
അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയായി നിലവിൽ പിണറായി നിറഞ്ഞുനിൽക്കുകയല്ലേ എന്നായിരുന്നു മറുപടി. പി.എം ശ്രീയിൽ സർക്കാറിന്‍റെ നയം ഇനിയും മാധ്യമങ്ങൾക്ക് ശരിയായി മനസ്സിലായിട്ടില്ല. പണം തരില്ല എന്ന് പറയുന്ന കേന്ദ്ര നയത്ത ആണ് ആദ്യം എതിർക്കേണ്ടത്. സർക്കാർ ശ്രമിച്ചത് കേന്ദ്രത്തിൽ നിന്നും പണം വാങ്ങാനാണ്. പി.എം ശ്രീയിൽ ഒരു ചർച്ച വന്നു എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു.
ശബരിമല സ്വർണപ്പാളി കേസിൽ എൽ.ഡി.എഫിന് എതിരായി ഉപയോഗിക്കാൻ ഒരു പോറ്റിയെ ഇറക്കിയെങ്കിലും പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. ദേവസ്വം ഭരണ നേതൃ മാറ്റത്തിന് സ്വർണമോഷണവുമായി ബന്ധമില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. കട്ടൻചായയും പരിപ്പുവടയും എന്നത് തന്ന അപമാനിക്കാനായി പുറത്തുവിട്ടതാണ്. തന്‍റെ ആദ്യപുസ്തകം എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങൾ ഗൂഢാലോചനയാണ്. വിഷയത്തിൽ പ്രസാധക സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീകുമാറിനെ എതിരെ സ്ഥാപനം നടപടിയെടുത്തതായി അറിഞ്ഞു. സംഭവത്തിൽ പ്രസാധകർ മാപ്പ് പറയുകയും ചെയ്ത സാഹചര്യത്തിൽ പിന്നീട് കേസുമായി മുന്നോട്ടുപോയില്ല.
എല്ലാ ഗൂഢാലോചനക്ക് പിന്നിലും ഇടത് വിരുദ്ധ ശക്തികളാണ്. ഏറെ കാലമായി തന്നെയും കുടുംബത്തേയും തകർക്കാനാണ് അവരുടെ ശ്രമം. താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണം ഈ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രകാശ് ജാവേദ്കർ എന്നെ കാണാൻ വന്നുവെന്നത് സത്യമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ബി.ജെ.പിയിലേക്ക് പോകുന്നവെന്ന പ്രചാരണം ഇടതുവിരുദ്ധ ശക്തികൾ നടത്തിയത്. തന്‍റെ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുമെന്നും ഇ.പി പറഞ്ഞു.


