പുതിയ കോവിഡ് നിബന്ധന തടസമായി; പിതാവ് മരിച്ചിട്ടും നാട്ടിലെത്താനാകാതെ മകൻ
text_fieldsദുൈബ: പിതാവിെൻറ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ ശ്രമിച്ച യുവാവ് വിമാനത്താവളത്തിൽ കുടുങ്ങി. ആലപ്പുഴ ഹരിപ്പാട് തോടംപറമ്പിൽ നൗഫൽ മൻസിലിൽ നിസാർ അഹ്മദിെൻറ (60) മകൻ അനസാണ് ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർ സുവിധ വഴി അപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ് യാത്രാ മുടങ്ങിയത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 9.45ന് കൊച്ചിയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് എയർലൈൻസിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അനസിെൻറ പിതാവ് നിസാർ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. ഉടൻ നാട്ടിലേക്ക് തിരിക്കുന്നതിന് പി.സി.ആർ ടെസ്റ്റെടുക്കുകയും എയർ സുവിധ വഴി അപ്ലോഡ് ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിലെത്തി പരിശോധിക്കുേമ്പാഴാണ് നാട്ടിൽ നിന്ന് അനുമതിയില്ല എന്നറിയുന്നത്. നിങ്ങളുടെ അപേക്ഷ പെൻഡിങിലാണെന്നും സംസ്ഥാന സർക്കാരിെൻറ അനുമതി ലഭിച്ചിട്ടില്ല എന്നുമാണ് സ്റ്റാറ്റസ് കാണിക്കുന്നത്. ഇതോടെ സാമൂഹിക പ്രവർത്തകൻ നസീർ വെളിയിലിെൻറ നേതൃത്വത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിലും ആരോഗ്യ വകുപ്പിലും വിളിച്ചെങ്കിലും നടപടിയായില്ല.
കേരള സർക്കാരിെൻറ അനുമതിയില്ലെന്ന മറുപടിയാണ് അവിടെ നിന്ന് ലഭിച്ചതെന്ന് നസീർ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് എമിറേറ്റ്സ് എയർലെൻസ് അധികൃതർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കേരളത്തിൽ നിന്ന് അനുമതി ലഭിച്ചില്ല. കുടുംബത്തിലെ മരണ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് കേന്ദ്ര നിർദേശം. എന്നാൽ, കാരണം സഹിതം എയർ സുവിധയിൽ അപേക്ഷ നൽകണമെന്ന് നിബന്ധനയുണ്ട്. ഈ അപേക്ഷയാണ് പെൻഡിങ്ങിലായിരിക്കുന്നത്.
ദുബൈയിലെ ഫാർമസിയിൽ ജോലി ചെയ്യുന്ന അനസ് വൻ തുക മുടക്കിയാണ് എമിറേറ്റ്സിൽ ടിക്കറ്റെടുത്തത്. നിസാറിെൻറ ഖബറടക്കം കഴിഞ്ഞുവെങ്കിലും എത്രയും വേഗത്തിൽ വീട്ടുകാരുടെ അടുക്കൽ എത്താനുള്ള അനസിെൻറ ശ്രമമാണ് അധികൃതരുടെ കടുംപിടിത്തം മൂലം ഇല്ലാതായത്.