ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പുതിയ സ്പൈസ്ജെറ്റ് സർവിസ്
text_fieldsഅഹ്മദാബാദ്-ഷാർജ റൂട്ടിൽ സ്പൈസ്ജെറ്റ് പുതിയ വിമാന സർവിസ് ആരംഭിക്കുന്നതിന്
അനുബന്ധിച്ച് നടന്ന ചടങ്ങ്
ഷാർജ: അഹ്മദാബാദ്-ഷാർജ റൂട്ടിൽ ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് പുതിയ വിമാന സർവിസ് ആരംഭിച്ചതായി ഷാർജ വിമാനത്താവള അതോറിറ്റി അറിയിച്ചു.
ഫെബ്രുവരി 5 മുതൽ ആരംഭിച്ച സർവിസ് ആഴ്ചയിൽ അഞ്ച് ദിവസമാണ് നടത്തുന്നത്. വർധിച്ചു വരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യവും തിരഞ്ഞെടുപ്പും നൽകാനും ഈ സർവിസ് സഹായിക്കുമെന്നാണ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
ഷാർജ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമാണെന്ന് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. ഷാർജ വിമാനത്താവളത്തിന്റെ പ്രധാന യാത്രാ വിപണികളിലൊന്നാണ് ഇന്ത്യ. കൂടുതൽ ഇന്ത്യൻ നഗരങ്ങളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നത് ബിസിനസ്, ടൂറിസം, കുടുംബ യാത്രകൾക്ക് വലിയ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഹ്മദാബാദ്-ഷാർജ സർവിസ് സ്പൈസ്ജെറ്റിന്റെ അന്താരാഷ്ട്ര നെറ്റ്വർക്കിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണെന്നും ഇന്ത്യ-യു.എ.ഇ യാത്രാബന്ധം ഇതിലൂടെ കൂടുതൽ ശക്തിപ്പെടുമെന്നും സ്പൈസ്ജെറ്റ് ചീഫ് ബിസിനസ് ഓഫിസർ ദെബോജോ മഹർഷി പറഞ്ഞു.


