പുതുതലമുറക്ക് പഴമയെ പകർന്നു നൽകി ഓണം ആഘോഷിക്കണം- എം.എ. യൂസഫലി
text_fieldsലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്‍റയും സൗഹാർദത്തിന്‍റെയും ഓണാശംസകൾ. ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഉത്സവമായിട്ടാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഓണം ആഘോഷിക്കുന്നു.
കേരളം പ്രതികൂല കാലാവസ്ഥയിലൂടെ കടന്നു പോവുകയാണെങ്കിലും നാം അതിനെ തരണം ചെയ്യും. മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസലോകത്തെ സംബന്ധിച്ച് യുദ്ധകാലത്തിലൂടെ കടന്നു പോകുകയാണ്. ഗൾഫിലെ വിശാലഹൃദയരായ ഭരണാധികാരികൾ അവിടുത്തെ പൗരന്മാരോടൊപ്പം തന്നെ നമ്മുടെ പൗരന്മാരേയും ചേർത്ത് പിടിക്കുകയാണ്. മലയാളികൾ ഒത്തു ചേരുന്ന എല്ലാ കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്.
ഓണനാളിൽ പ്രവാസി സഹോദരങ്ങൾക്ക് ഒരു സാധനത്തിനും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ലുലുസ്റ്റോറുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. പുതിയ തലമുറയിലെ കുട്ടികൾക്ക് പഴമയുടെ പാരമ്പര്യം പകർന്ന് നൽകേണ്ടത് അനിവാര്യമാണ്. ഓണസദ്യയും ഓണാഘോഷങ്ങളും രണ്ട് തലമുറ ഒരുമിച്ചാഘോഷിക്കുമ്പോൾ പഴയകാര്യങ്ങൾ പുതിയ തലമുറക്ക് കൈമാറാൻ മറക്കരുത്. നിർമിത ബുദ്ധിയുടെ കാലത്ത് പഴമയും പുതുമയും ഒരുമിപ്പിച്ച് ഓണം ആഘോഷിക്കുന്നതിന്‍റെ പൊലിമയൊന്നു വേറെത്തന്നെയാവും.


