ദുബൈ പൊലീസിൽ ആദ്യമായി വനിത ബ്രിഗേഡിയർ
text_fieldsകേണൽ സാമിറ അൽ അലി
ദുബൈ: ദുബൈ പൊലീസ് സേനയിൽ ആദ്യമായി വനിത ബ്രിഗേഡിയറെ നിയമിച്ചു. കേണൽ സാമിറ അൽ അലിയാണ് ആദ്യ വനിത ബ്രിഗേഡിയർ. ദുബൈ പൊലീസ് സേന രൂപവത്കൃതമായി 69 വർഷത്തിനുശേഷം ആദ്യമായാണ് വനിത ബ്രിഗേഡിയറെ നിയമിക്കുന്നത്. 1956ലാണ് ദുബൈ പൊലീസ് സേന രൂപവത്കരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം നടന്ന വിപുലമായ നിയമനങ്ങളുടെ ഭാഗമായാണ് കേണൽ സാമിറ അൽ അലിക്ക് ബ്രിഗേഡിയറായി സ്ഥാനക്കയറ്റം നൽകിയത്. ദുബൈ പൊലീസിലെ എല്ലാ വനിത അംഗങ്ങൾക്കും ഇത് അഭിമാനകരമായ നിമിഷമാണെന്ന് ബ്രിഗേഡിയർ അൽ അലി പറഞ്ഞു. രാജ്യത്തെ ഭരണാധികാരികൾക്കും വനിത യൂനിഫോമിന് അവർ നൽകിയ അചഞ്ചലമായ പിന്തുണക്കുമായി ഈ നേട്ടം സമർപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
യു.എ.ഇ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം 1994ൽ ആണ് സാമിറ അൽ അലി ദുബൈ പൊലീസ് സേനയുടെ ഭാഗമാവുന്നത്. തുടക്കത്തിൽ രണ്ട് ഉദ്യോഗസ്ഥർ മാത്രമുള്ള സ്റ്റേഷന്റെ ചുമതലയായിരുന്നു. വൈകാതെ മുഴുവൻ സമയ പ്രവർത്തനവുമായി മറ്റ് യൂനിറ്റിലേക്ക് മാറി. ഇതിനിടയിൽ എം.ബി.എയും ഐ.ടി ഡിപ്ലോമയും കരസ്ഥമാക്കി. 31 വർഷത്തെ സർവിസുള്ള സാമിറ ഇൻഷുറൻസ് വകുപ്പിന്റെ തലവനായിരിക്കെയാണ് ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂവിൽ പുരുഷന്മാർ മാത്രമുള്ള ഒരു ടീമിനെ നയിക്കുന്ന
ആദ്യ വനിത കൂടിയാണ് അവർ.