ലാപ്ടോപ്പും ലിക്വിഡുമൊന്നും പുറത്തെടുക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന ഇനി എളുപ്പമാകും
text_fieldsദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾ ഇനി കൂടുതൽ എളുപ്പവും വേഗത്തിലുമാകും. ഹാൻഡ് ബാഗേജുകളിൽ നിന്ന് ലാപ്ടോപ്പുകളും ലിക്വിഡുകളും (ദ്രാവകങ്ങൾ) പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന അത്യാധുനിക സെക്യൂരിറ്റി സ്കാനറുകൾ വിമാനത്താവളത്തിൽ ഘടിപ്പിച്ചു വരികയാണ്. വിമാനത്താവളത്തിലെ പഴയ സെക്യൂരിറ്റി മെഷീനുകൾക്ക് പകരം പുതിയ സാങ്കേതികവിദ്യ ഘട്ടംഘട്ടമായി നടപ്പാക്കുകയാണെന്ന് ദുബൈ എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി. പുതിയ സ്കാനറുകൾ പ്രവർത്തനസജ്ജമായ ട്രാക്കുകളിൽ യാത്രക്കാർ ഇനി ബാഗുകൾ തുറന്ന് സാധനങ്ങൾ ഓരോന്നായി മാറ്റേണ്ടതില്ല.
ടെർമിനൽ 1, കോൺകോഴ്സ് ബി എന്നിവടങ്ങളിലടക്കം വിമാനത്താവളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. കൂടുതൽ സെക്യൂരിറ്റി ലൈനുകൾ സജ്ജീകരിച്ച് തിരക്ക് കുറക്കാനുള്ള നടപടികളും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്.
വമ്പൻ അടിസ്ഥാനസൗകര്യ വികസനങ്ങൾ ഇല്ലാതെ തന്നെ കൂടുതൽ യാത്രക്കാരെ വേഗത്തിൽ കൈകാര്യം ചെയ്യുക എന്നതാണ് ഈ മാറ്റത്തിലൂടെ വിമാനത്താവള അധികൃതർ ലക്ഷ്യമിടുന്നത്. കൃത്യവും തടസ്സമില്ലാത്തതുമായ സേവനം ഉറപ്പാക്കുന്നതിലൂടെ പരിശോധനാ സമയം ഏറെ ലാഭിക്കാൻ സാധിക്കും.
ഷൂസും ബെൽറ്റും അഴിച്ചുവെച്ചുള്ള പഴയ രീതിയിലുള്ള സുരക്ഷാ പരിശോധനകൾ ഭാവിയിൽ പൂർണമായും ഇല്ലാതാകും. വിമാനത്താവളത്തിലെ ക്യൂവിലും നടപടിക്രമങ്ങളിലും സമയ നഷ്ടമില്ലാതെ യാത്രക്കാർക്ക് സുഗമമായി വിമാനത്തിലേക്ക് കയറാൻ സാധിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ് ഇതിലൂടെ അധികൃതർ ചെയ്യുന്നത്.


