വ്യായാമത്തെ പേടിക്കണ്ട; തെറ്റിദ്ധാരണകൾ അകറ്റാം
text_fieldsപ്രായമായവർ ആരോഗ്യത്തോടെയിരിക്കാൻ വ്യായാമങ്ങളും കായിക വിനോദങ്ങളുമെല്ലാം ശീലമാക്കാറുണ്ട്. ആരോഗ്യസംരക്ഷണത്തിന് അതെല്ലാം വലിയ മുതൽക്കൂട്ടുമാണ്. എന്നാൽ, ജിമ്മുകളിലും കായിക വിനോദങ്ങളിലും ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുമുണ്ട്. പറയത്തക്ക ദുശ്ശീലങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത പലർക്കും വ്യായാമത്തിനും വിനോദത്തിനുമെല്ലാമിടയിൽ അത്യാഹിതങ്ങൾ സംഭവിക്കുന്ന വാർത്തകളും നമ്മൾ അറിയുന്നുണ്ട്.
എന്തുകൊണ്ടാണ് ആരോഗ്യത്തോടെയിരിക്കുന്നവർക്കുപോലും ഇങ്ങനെ സംഭവിക്കുന്നത് എന്നത് പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഹൃദയത്തിന്റെ ആരോഗ്യം ലക്ഷ്യമിട്ട് രക്തത്തിലെ അമിതമായ കൊളസ്ട്രോൾ, പഞ്ചസാര എന്നിവ നിയന്ത്രിക്കുന്നതിനായി മരുന്നുകളോടൊപ്പം നിർബന്ധമായും വ്യായാമമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അതേസമയം, വ്യായാമങ്ങൾക്കിടയിൽ ഹൃദയാഘാതം വന്ന് ചിലർ അപകടത്തിൽപെടുകയും ചെയ്യുന്നു.
ഹൃദയാഘാതവും ഹൃദയസ്തംഭനവും
ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്): ഇവിടെ അപകടകരമാംവിധം ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുന്നു. ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്താൽ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെവരുന്നു. ഇതുമൂലം ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക് ഓക്സിജനും രക്തവും എത്താതിരിക്കുന്നു. ഇത് പെട്ടെന്ന് ബോധക്ഷയവും ചിലപ്പോൾ മരണത്തിനും കാരണമാകുന്നു. കാർഡിയാക് അറസ്റ്റിൽ ഹൃദയ പേശികൾക്ക് ക്ഷയം സംഭവിക്കുകയല്ല മറിച്ച് ഹൃദയത്തിന്റെ ഇലക്ട്രിക്കൽ ആക്ടിവിറ്റിയിൽ തകരാറ് സംഭവിക്കുകയാണ് ചെയ്യുന്നത്.
ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്): ഹൃദയ പേശികളിലേക്ക് പ്രാണവായുവും ആഹാരവും എത്തിക്കുന്ന ഹൃദയധമനികളാണ് കൊറോണറി ആർട്ടറികൾ. ഇവയുടെ ഭിത്തിയിൽ കൊളസ്ട്രോൾ (കൊഴുപ്പ്) അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയപേശികളിലേക്ക് രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. അതുമൂലം ഹൃദയത്തിന്റെ ഒരു ഭാഗത്തിന് ക്ഷതം സംഭവിക്കുകയും ആ പേശികൾ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം എന്ന മയോ കാർഡിയൽ ഇൻഫാർക്ഷൻ. ഇത് ഹൃദയത്തിന്റെ പമ്പ് ചെയ്യാനുള്ള കഴിവിനെ ബാധിക്കുന്നു. സാധാരണഗതിയിൽ രോഗിക്ക് ഹൃദയാഘാത സമയത്ത് ബോധം നഷ്ടപ്പെടാറില്ല. നെഞ്ചത്ത് വേദനയോ ഭാരമോ തോന്നാം. വിയർപ്പും ശ്വാസംമുട്ടലും അനുഭവപ്പെടാം.
കളിക്കളത്തിലും ജിമ്മുകളിലും
വ്യായാമം ചെയ്യുന്നതിനിടയിലും കളിക്കളത്തിലും കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ പ്രധാന കാരണം ഹൃദയാഘാതമാണ്. ഹൃദയാഘാതത്തിന് പുറമെ നേരത്തേ തിരിച്ചറിയാതെ പോയ ഹൃദയപേശികൾക്കുണ്ടായിരുന്ന തകരാറുകളും മരണകാരണമാവുന്നു. രണ്ടിന്റെയും ഫലം ഹൃദയത്തിന്റെ പ്രവർത്തനം താറുമാറായി നിലക്കുകയാണ്.
വ്യായാമത്തെ പേടിക്കേണ്ടതില്ല
കളിക്കളത്തിലും ജിമ്മുകളിലും വളരെ അപൂർവമായി സംഭവിക്കുന്ന ഇത്തരം മരണങ്ങളുടെ പേരിൽ വ്യായാമത്തെ സംശയദൃഷ്ടിയോടെ കാണേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നു. കാരണം, രക്തത്തിലെ അമിതമായ പഞ്ചസാര, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം എന്നിവയെല്ലാം കൊറോണറി ആർട്ടറി എന്ന ഹൃദയത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവും. ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ മൂന്ന് പ്രശ്നങ്ങൾക്കും ഫലപ്രദമായ പരിഹാരമായി ചികിത്സകർ നിർദേശിക്കുന്നത് വ്യായാമംതന്നെയാണ്.
പ്രതിദിനം ഒരു നിശ്ചിതസമയം വ്യായാമത്തിൽ ഏർപ്പെടുന്നത് പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഇൻസുലിൻ പ്രതിരോധം മറികടക്കാൻ മികച്ച പരിഹാരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെത്തന്നെ വ്യായാമം രക്തത്തിലെ നല്ല കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്ന എച്ച്.ഡി.എൽ വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽ.ഡി.എൽ കുറക്കാനും സഹായിക്കുന്നു.
നല്ല കൊളസ്ട്രോൾ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത തടയും. വ്യായാമത്തിലൂടെ രക്തസമ്മർദം കുറയുകയും ഹൃദയാരോഗ്യം നന്നാവുകയും ചെയ്യും. ഇത്തരത്തിൽ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാൽ വ്യായാമത്തെ മികച്ച ആരോഗ്യസംരക്ഷണ ഉപാധിയായിത്തന്നെയാണ് വൈദ്യശാസ്ത്രം കാണുന്നത്.
കഠിന പ്രവൃത്തികളിൽ ശ്രദ്ധ വേണം
നേരത്തേ ഹൃദയാഘാതം വന്നതിനെ തുടർന്ന് ഹൃദയപേശികൾക്ക് തകരാറ് സംഭവിച്ചവർ (കാർഡിയോ മയോപ്പതി), ഹൃദയവാൽവുകൾക്ക് ഗുരുതര പ്രശ്നമുള്ളവർ, ജന്മനാ സങ്കീർണമായ ഹൃദയരോഗങ്ങളുള്ളവർ, പ്രായമായവർ, ദീർഘകാലമായി ശാരീരിക അധ്വാനമുള്ള പ്രവൃത്തികളിൽ ഏർപ്പെടാത്തവർ തുടങ്ങിയവരെല്ലാം ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വ്യായാമത്തിലോ കായികവിനോദങ്ങളിലോ ഏർപ്പെടാൻ പാടുള്ളൂ. ദീർഘകാലമായി പുകവലി ശീലമുള്ളവർ, ശരീരത്തിന് അമിതഭാരമുള്ളവർ തുടങ്ങിയവർ ഒരുദിവസം പെട്ടെന്ന് കായികാധ്വാനത്തിനോ കഠിനതോതിലുള്ള വ്യായാമത്തിനോ നിൽക്കരുത്.
കുഴഞ്ഞുവീണാൽ...
ഒരു വ്യക്തി കുഴഞ്ഞുവീണാൽ എത്രയും പെട്ടെന്ന് ആധുനിക സംവിധാനങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. ഹൃദയാഘാതമാണെങ്കിൽ സി.പി.ആർ നൽകണം. ഒരു കാരണവശാലും രോഗിയെ കസേരകളിൽ ഇരുത്താനോ വെള്ളം കുടിപ്പിക്കാനോ ശ്രമിക്കരുത്. പകരം രോഗിയെ തല ഉയർത്തിവെക്കാതെ നിലത്ത് മലർത്തിക്കിടത്തുകയും അറിയുന്നവർ നെഞ്ചിൽ കൈകൾ ഉപയോഗിച്ച് സി.പി.ആർ നൽകുകയും വേണം.