രാജ്യത്തെ ഡെങ്കിപ്പനി പ്രതിരോധത്തിന് ആദ്യ വാക്സിനുമായി കേന്ദ്ര സർക്കാർ; ‘ക്യു ഡെങ്ക’ വാക്സിൻ ഉടൻ പുറത്തിറക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാർന്നുതിന്നുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ആദ്യ വാക്സിൻ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ജാപ്പനീസ് ബയോഫാർമ കമ്പനിയായ 'റ്റേകഡ' വികസിപ്പിച്ച 'ക്യു ഡെങ്ക' (QDenga) എന്ന വാക്സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (സി.ഡി.എസ്.സി.ഒ) കീഴിലുള്ള വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ രാജ്യത്തെ ആദ്യ ഡെങ്കിപ്പനി വാക്സിൻ ആശുപത്രികളിലെത്തും.
ആഗോളതലത്തിൽ 41 രാജ്യങ്ങളിലാണ് നിലവിൽ ഈ വാക്സിൻ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 4 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് വാക്സിൻ നൽകാനാണ് വിദഗ്ധ സമിതി നിർദേശിച്ചിട്ടുള്ളത്. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് ഇത് സ്വീകരിക്കേണ്ടത്. ഇന്ത്യയിലെ 480 പേരിലടക്കം ആഗോളതലത്തിൽ 28,000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്.
റ്റേകഡയ്ക്ക് പുറമെ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് പാനേഷ്യ ബയോടെക് വികസിപ്പിക്കുന്ന 'ഡെങ്കി ഓൾ' (DengiAll) എന്ന വാക്സിനും പരീക്ഷണ ഘട്ടത്തിലാണ്. ഇത് 2027ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ മാത്രമാണ് ഡെങ്കി തടയാനുള്ള ഏക പോംവഴി. വാക്സിൻ എത്തുന്നതോടെ ഡെങ്കിപ്പനി മൂലമുള്ള മരണനിരക്കും ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
ഡെങ്കിപ്പനി ബാധിച്ചവരിലും ഇതുവരെ വരാത്തവരിലും റ്റാകഡെ വാക്സിൻ ഒരുപോലെ ഫലപ്രദമാണെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വിപണിയിലെത്തിച്ച് ആറുമാസത്തിനകം ഇന്ത്യക്കാരിലെ ഫലപ്രാപ്തി സംബന്ധിച്ച 'പോസ്റ്റ് മാർക്കറ്റിങ്' പഠന റിപ്പോർട്ട് സമർപ്പിക്കണമെന്ന് സമിതി കമ്പനിയോട് ആവശ്യപ്പെട്ടു.


