മിക്ക ചെറുപ്പക്കാരും പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നില്ല; 44% പേർക്കും രോഗനിർണയം നടത്താത്തതായി പഠനം
text_fieldsപ്രമേഹം ഒരു വ്യക്തിയെ ഏത് പ്രായത്തിലും ബാധിക്കാവുന്ന ഒരു രോഗമാണ്. എന്നാൽ പ്രമേഹമുള്ള യുവാക്കളിൽ ഭൂരിഭാഗവും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് തിരിച്ചറിയാത്തവരാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെവെന്ന് ദി ലാൻസെറ്റ് ഡയബറ്റിസ് ആന്‍ഡ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാഷിംങ്ടൺ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (IHME) യിലെ ഗവേഷകർ 2000 മുതൽ 2023 വരെയുള്ള കാലയളവിൽ 204 രാജ്യങ്ങളിലെ ലിംഗഭേദമന്യേ എല്ലാ പ്രായക്കാർക്കുമുള്ള പ്രമേഹ പരിചരണ കാസ്കേഡ് വിശകലനം ചെയ്താണ് ഇത് കണ്ടെത്തിയത്. 2023ൽ പ്രമേഹമുള്ള 15 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 44 ശതമാനം ആളുകൾക്ക് അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നാണ് അവരുടെ ഫലങ്ങൾ കാണിക്കുന്നത്.
2023ൽ ലോകത്തുള്ള പ്രമേഹരോഗികളിൽ 44% പേർക്കും തങ്ങൾക്ക് രോഗമുണ്ടെന്ന് അറിയില്ല. അതായത് പ്രമേഹമുള്ള ഏകദേശം പകുതിയോളം ആളുകൾക്കും രോഗനിർണയം നടന്നിട്ടില്ല. ഈ റിപ്പോർട്ട് പ്രകാരം 15 വയസ്സും അതിനു മുകളിലുമുള്ള ആളുകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഈ അവസ്ഥയെ നിശ്ശബ്ദ പകർച്ചവ്യാധി (silent epidemic) എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. രോഗനിർണയം നടത്താൻ വൈകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രമേഹം ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്കരോഗം, കാഴ്ചക്കുറവ്, നാഡീരോഗങ്ങൾ എന്നിവക്ക് സാധ്യത കൂട്ടുന്നു. ഒരിക്കൽ രോഗനിർണയം നടത്തിയാൽ 91% വ്യക്തികൾക്കും മരുന്ന് ലഭിക്കുന്നുണ്ട്. എന്നാൽ 42% പേർക്ക് മാത്രമേ രക്തത്തിലെ പഞ്ചസാര നന്നായി നിയന്ത്രിക്കാൻ കഴിയുന്നുള്ളൂ. അതായത് ലോകത്തുള്ള പ്രമേഹ രോഗികളിൽ ഏകദേശം 21% പേർക്ക് മാത്രമേ ഇത് നിയന്ത്രണത്തിലാകൂ. ഈ അവസ്ഥ ഏറെ ആശങ്കാജനകമാണ്.
2050 ആകുമ്പോഴേക്കും ആഗോള പ്രമേഹ കേസുകളുടെ എണ്ണം 1.3 ബില്യണിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. 15നും 39നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കിടയിൽ രോഗനിർണയത്തിലെ വിടവ് കൂടുതലാണ്. ഈ പ്രായത്തിലുള്ളവർക്ക് രോഗം വരാനും, അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യത കൂടുതലാണ്. 2023ൽ ഇന്ത്യയിലെ പ്രമേഹരോഗികളിൽ 43.6% പേർക്ക് രോഗം നിർണയിക്കാൻ കഴിഞ്ഞു. 2000ൽ ഇത് ഏകദേശം 14% മാത്രമായിരുന്നു. രോഗനിർണയ നിരക്കിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ പ്രത്യേകിച്ച് നോർത്ത് അമേരിക്ക, വെസ്റ്റേൺ യൂറോപ്പ് എന്നിവിടങ്ങളിൽ രോഗനിർണയ നിരക്ക് വളരെ കൂടുതലാണ്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം ഈ നിരക്ക് 20 ശതമാനത്തിൽ താഴെയാണ്.
പ്രമേഹം (ഡയബറ്റിസ് മെലിറ്റസ്) എന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്. ഇത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടുണ്ടാകാം. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തത്, അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിനെ ഫലപ്രദമായി ഉപയോഗിക്കാൻ ശരീരത്തിന് കഴിയാത്തത്. വർധിച്ച ദാഹം, വിശപ്പ്, ക്ഷീണം, ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ, മുറിവുകൾ ഉണങ്ങാൻ താമസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ ഹൃദയരോഗം, വൃക്കരോഗം, കാഴ്ചശക്തി കുറയുക, ഞരമ്പുകൾക്ക് കേടുപാടുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
പലപ്പോഴും ഈ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ ആളുകൾക്ക് കഴിയാതെ പോകുന്നു. അല്ലെങ്കിൽ അവയെ അവഗണിക്കുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ വളരെ ദുർബലമായിരിക്കും. അതിനാൽ ആളുകൾ അത് അവഗണിക്കുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കുകയോ ചെയ്യാം. പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിൽ ശ്രദ്ധിക്കാത്തതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നേരത്തെയുള്ള രോഗനിർണയം നടത്തുകയും ശരിയായ ചികിത്സ നൽകുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹത്തെക്കുറിച്ചുള്ള അറിവില്ലായ്മയും പതിവായ പരിശോധനകളുടെ കുറവും ഈ അവസ്ഥക്ക് കാരണമാകുന്നു. ചെറുപ്പക്കാർക്കിടയിൽ പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും, രോഗനിർണയത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.