അഗർബത്തിയും പുകവലി പോലെതന്നെ അപകടകരം; മുന്നറിയിപ്പുമായി ശ്വാസകോശ രോഗ വിദഗ്ധ
text_fieldsപൂജാ ദിവസങ്ങളിലായാലും അല്ലാതെയും സുഗന്ധത്തിനും പോസിറ്റീവ് അന്തരീക്ഷം കിട്ടാനും അഗർബത്തി ഉൾപ്പെടെയുള്ള സുഗന്ധ ധൂപങ്ങൾ ഉപയോഗിക്കുന്ന ശീലം ഇന്ത്യക്കാർക്ക് ഒഴിച്ചു കൂടാനാവില്ല. പോസിറ്റീവ് വൈബ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും അതിന്‍റെ ഫലം അത്ര പോസിറ്റീവായിരിക്കില്ല എന്നാണ് പൾമണനോളജിസ്റ്റ് ഡോക്ടർ സോണിയ ഗോയൽ പറയുന്നത്. ശ്വാസകോശ രോഗ വിദഗ്ധയായ ഗോയൽ ശ്വാസ കോശാരോഗ്യത്തിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് വിശദമാക്കുന്ന വിഡിയോയിലാണ് സുഗന്ധ ധൂപങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാമർശിക്കുന്നത്.
അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലീമസമാക്കും . സിഗരറ്റു പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിലെ പുകയും എന്നാണ് ശ്വാസകോശ രോഗ വിദഗ്ദ മുന്നറിയിപ്പ് നൽകുന്നത്. ഒരു സിഗരറ്റ് പൂർണമായും കത്തുന്നതിന് സമാനമാണ് ഒരു അഗർബത്തിയിലെ പുകയും. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസ കോശമോ ഉള്ളവർക്ക്. വല്ലപ്പോഴും ശ്വസിക്കുന്നത് പോലും അലർജി,ചുമ, ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാകും. അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമാകും.
അഗർബത്തി ഒഴിവാക്കണോ? അഗർബത്തി ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ ഡോക്ടർ നിർദേശിക്കുന്നില്ല. മറിച്ച് ചില ലഘുവായ പരിഹാരങ്ങൾ മുന്നോട്ടു വെക്കുന്നു. നല്ലപോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുന്നതാണ് ഉത്തമം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അഗർബത്തികൾ ഉപയോഗിച്ച് വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഒക്കെ ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു. ശ്വാസകോശ ആരോഗ്യത്തിന് അഗർബത്തി പോലുള്ള ധൂപങ്ങളുടെ ഉപയോഗം കുറക്കണമെന്ന ഡോക്ടർ സോണിയ ഗോയൽ നൽകുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ കാണേണ്ടി വരും