വടിയിൽ തീരുമോ അടിപിടി?
text_fieldsജീവിതത്തിന് ആവശ്യമായ ചിട്ടയും അച്ചടക്കവും സഹാനുഭൂതിയും രൂപപ്പെടുത്തുന്ന ഇടംകൂടിയാണ് വിദ്യാലയങ്ങൾ. എന്നാൽ, അടുത്തകാലത്തായി നിസ്സാര കാര്യങ്ങൾക്കുപോലും ‘കൂട്ടത്തല്ല്’ നടക്കുന്ന കേന്ദ്രമായി അവ മാറുന്നു. ചില വിദ്യാർഥികൾ ലഹരി മരുന്നുകളുടെ വിൽപനക്കാരും ഉപഭോക്താക്കളുമായി തീരുന്നു. ഈ വഴിതെറ്റലിനെ നിയന്ത്രിക്കാനും അവരെ നേർവഴിയിലേക്ക് കൊണ്ടുവരാനുമുള്ള ചർച്ചകൾ പലപ്പോഴും ഏതെങ്കിലും ഒരു കോണിൽ മാത്രം ഒതുങ്ങിനിൽക്കുകയും അവസാനം ‘സിനിമയാണ് വില്ലൻ’ എന്നും ‘വടിപ്രയോഗം’ ആണ് ഒറ്റമൂലി എന്നും നാം വിധിക്കുന്നു! എന്നാൽ, ഇതിനപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്.
മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്
മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് കുട്ടികളിൽ പെരുമാറ്റത്തിലും വൈകാരികതലത്തിലുമെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചിലപ്പോഴൊക്കെ വൈകാരിക പിന്തുണയുടെ കുറവ് അവരിൽ മാനസിക സംഘർഷവും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാക്കുന്നു. കരയുന്ന കുട്ടിയെ ശാന്തമാക്കാൻ മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കളുടെ എണ്ണം വർധിച്ചുവരുകയാണ്. അവസാനം മൊബൈൽ നിയന്ത്രിക്കുന്ന കുട്ടിയായി അവർ മാറുന്നു. അമിത മൊബൈൽ ഉപയോഗം കുട്ടികളുടെ പഠനത്തിനുള്ള ശ്രദ്ധ കുറയുന്നതിനും ഏകാഗ്രത നഷ്ടപ്പെടുന്നതിനും കാരണമായിത്തീരുന്നു. ഈ ശീലം രൂപപ്പെട്ട ശേഷം കുട്ടിയെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അവർ പ്രതികരിക്കുന്നതായും കാണാം.
കുട്ടിയുടെ ആറു വയസ്സ് വരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഈ കാലഘട്ടത്തിലെ ജീവിതാനുഭവങ്ങളും വളർത്തുന്ന രീതിയും അവരുടെ പിൽക്കാല ജീവിതത്തെ നിർണയിക്കുന്നതായി സിഗ്മണ്ട് േഫ്രായിഡിനെ പോലുള്ള മനഃശാസ്ത്രജ്ഞർ അടിവരയിടുന്നു. പലപ്പോഴും കുട്ടികളുടെ വാശിക്ക് മുന്നിൽ രക്ഷിതാക്കൾ കീഴടങ്ങുന്നത് കാണാം. വാശി അംഗീകരിച്ചുകൊടുത്തുകൊണ്ട് എല്ലാ കാര്യവും സാധിക്കണമെന്നില്ല എന്ന് കുട്ടികളെ ചെറുപ്പത്തിലേ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ആശയവിനിമയം തടസ്സപ്പെടുന്നു
അനുഭവങ്ങളും വൈകാരികതകളും പരസ്പരം പങ്കുവെക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ പാരസ്പര്യത്തിലൂടെയാണ് മനുഷ്യബന്ധങ്ങൾ പടർന്നുപന്തലിക്കുന്നത്. എന്നാൽ, ആധുനിക സമൂഹത്തിൽ അടുത്തുള്ളവർ തമ്മിൽ ആശയവിനിമയം കുറയുകയും അത് അകലങ്ങളിലേക്ക് ‘എയർ’ ചെയ്യപ്പെടുകയും ചെയ്യുന്നു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും തമ്മിലെ ആശയവിനിമയത്തിന് കുട്ടിയുടെ വൈകാരിക വളർച്ചയിലും പെരുമാറ്റ രൂപവത്കരണത്തിലും വലിയ സ്വാധീനം ഉണ്ട്. പല രക്ഷിതാക്കൾക്കും കുട്ടിയോട് സംസാരിക്കാൻ ഉള്ള സമയം കുറഞ്ഞുവരുന്നു.
ക്രിയാത്മക പ്രവർത്തനങ്ങളുടെ അഭാവം
പലപ്പോഴും നമ്മളെല്ലാം പരീക്ഷക്ക് തയാറെടുക്കാൻ രൂപപ്പെടുത്തുന്ന ഒരു യന്ത്രം ആക്കി കുട്ടിയെ മാറ്റിയെടുത്തിരിക്കുന്നു. പഠനത്തോടൊപ്പം പ്രധാനമാണ് ക്രിയാത്മക പ്രവർത്തനങ്ങളും. മനുഷ്യന് മാത്രമുള്ള ഒരു കഴിവാണ് Imagination. ഇത്തരം സാങ്കൽപിക ലോകത്തെ സൃഷ്ടിക്കുക വഴി അവരുടെ യുക്തിയും പ്രായോഗിക ബുദ്ധിയും വികാസം പ്രാപിക്കുന്നു. ഇവ നിലച്ചുപോകുന്നതും കുട്ടികളിൽ അക്രമവാസന പടരാൻ കാരണമായിത്തീരുന്നു.
മാനസിക സമ്മർദവും നിരാശയും
മാനസിക സമ്മർദം ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. ചിലപ്പോൾ ഇത് പെരുമാറ്റത്തെ പ്രതികൂലമായി ബാധിക്കും. പല കുട്ടികളും അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂർത്തീകരിക്കാൻ കഴിയാതെവരുമ്പോൾ സ്വയം മുറിവേൽപിക്കാനും മറ്റുള്ളവരെ ആക്രമിക്കാനും മുതിർന്നേക്കാം. ചിലർ ലഹരിക്കുഴിയിലേക്കും വീണേക്കാം.
ചുമതലബോധം നഷ്ടപ്പെടൽ
കുട്ടികളിൽ അവകാശബോധംപോലെത്തന്നെ പ്രധാനപ്പെട്ടതാണ് ചുമതലബോധവും. എന്നാൽ, ആധുനികകാലത്ത് പല കുട്ടികളും തന്നോടും കുടുംബത്തോടും സമൂഹത്തോടും നിറവേറ്റേണ്ട കടമകൾ എന്താണെന്ന് കണ്ടെത്താൻ പരാജയപ്പെടുന്നു. ചില കുടുംബങ്ങളിൽ സ്വന്തം കാര്യം ചെയ്യാൻപോലും കുട്ടിയെ അനുവദിക്കാത്ത അന്തരീക്ഷം നിലനിൽക്കുന്നു. എന്തിനും മറ്റുള്ളവരെ ആശ്രയിക്കുന്ന വ്യക്തികളായാണ് ആ മക്കൾ വളരുക എന്ന് മറക്കരുത്.
എന്താണ് പരിഹാരം
അക്രമത്തിലേക്കും ലഹരിയിലേക്കും വഴിമാറുന്ന പുതുതലമുറയെ രക്ഷപ്പെടുത്തേണ്ട ധാർമിക ബാധ്യത നാമോരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. മാനസികാരോഗ്യത്തിന് ഊന്നൽ നൽകുന്ന പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തണം. കുട്ടികളിൽ മാനസിക നിയന്ത്രണവും വൈകാരിക നിയന്ത്രണവും രൂപപ്പെടുത്താൻ ആവശ്യമായ പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ടതുണ്ട്. കേരളത്തിലെ 40 ശതമാനത്തോളം കുട്ടികൾ വിഷാദ രോഗത്തിന്റെ വക്കിലാണെന്ന മനഃശാസ്ത്രപഠനവും നമ്മുടെ മുന്നിലുണ്ട്. അക്രമവാസന കുട്ടികളിൽ കുറക്കാൻ ആവശ്യമായ ആംഗർ മാനേജ്മെന്റ് പദ്ധതികൾ മനഃശാസ്ത്രമേഖലയിൽ നിലവിലുണ്ട്. പരിശീലനം നേടിയ മനഃശാസ്ത്ര സേവനം ഈ മേഖലയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
പലപ്പോഴും കുട്ടികൾ ഹയർ സെക്കൻഡറിയിലും കോളജുകളിലുമെല്ലാം എത്തി പല പ്രശ്നങ്ങളിലേക്കും വഴി തെറ്റുമ്പോഴാണ് നാം പ്രശ്ന പരിഹാരത്തെക്കുറിച്ച് ആലോചിക്കുന്നത്. മറിച്ച്, അത്രയുംകാലം രക്ഷിതാവിന്റെ കൈകളിലൂടെയാണ് അവർ കടന്നുവരുന്നത്. ഈ കാലത്ത് അവരുടെ ചെറിയ പ്രശ്നങ്ങളെ മുളയിലേ നുള്ളുന്ന തരത്തിൽ രക്ഷാകർതൃത്വം വളരേണ്ടതുണ്ട്. കുട്ടികൾ എന്തിനെങ്കിലും പിടിക്കപ്പെടുമ്പോൾ എന്റെ മക്കൾ അങ്ങനെ ചെയ്യില്ലെന്ന് ന്യായീകരിക്കുന്നത് നിർത്തണം. ഈ മനോഭാവമാണ് പിൽക്കാലത്ത് പ്രശ്നങ്ങളെ രൂക്ഷമാക്കുന്നത്. കുട്ടിയിൽനിന്ന് നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അവരോട് തുറന്നുപറയേണ്ടതുണ്ട്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ നിരന്തരം പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്.
വടിയല്ല ഒറ്റമൂലി
കുട്ടികളുടെ അക്രമവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുകേൾക്കുന്നത് അധ്യാപകർക്ക് വടി കൊടുത്താൽ എല്ലാം ശരിയാകുമെന്ന തീർപ്പാണ്. ഹൈകോടതി പോലും സമാനമായ നിരീക്ഷണം നടത്തിയതായി കാണാം. ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിരീക്ഷണമെന്ന് മനസ്സിലാവുന്നില്ല. നിരന്തരം ശാരീരിക ശിക്ഷകൾ നേരിടുന്ന കുട്ടികളിൽ ക്രൂരമായ അക്രമവാസന കാണിക്കുമെന്ന് മനഃശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു.
മുമ്പ് വടിയെടുത്ത കാലത്ത് അതുകൊണ്ട് മാത്രമാണ് പ്രശ്നങ്ങൾ തീർന്നതെന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് ചില അധ്യാപകർ പോലും. അക്കാലത്ത് കുട്ടികളുടെ പെരുമാറ്റ രൂപവത്കരണത്തിൽ കുടുംബാന്തരീക്ഷവും മുതിർന്നവരുടെ ഇടപെടലും നാട്ടുകാരുടെ നിയന്ത്രണ വലയവും മൂല്യബോധവും എല്ലാം ചേർത്തുവെക്കപ്പെട്ടിരുന്നു. അടി കൊടുത്താൽ എല്ലാം ശരിയാവും എന്ന് പറയുന്നവരുടെ അതേ ചിന്തയിലാണ് വിദ്യാർഥികളും. അതുകൊണ്ടാണ് അവരും അടിപിടിയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്! അടികൊണ്ടും വടികൊണ്ടും പ്രശ്നപരിഹാരം കാണാൻ ശ്രമിക്കുന്നവർ ‘പല്ലിന് പല്ല്, കണ്ണിന് കണ്ണ്’ എന്ന പൗരാണികമായ Retributive Punishmentനെയാണ് നെഞ്ചിലേറ്റുന്നത്. അവിടെനിന്ന് സമൂഹം സഞ്ചരിച്ച് Reformative Punishment എന്ന വ്യക്തിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയിലേക്ക് എത്തിച്ചേർന്നു എന്നത് വിസ്മരിച്ചുകൂടാ. അടിയിലൂടെ പ്രശ്ന പരിഹാരമല്ല; മറിച്ച്, താൽക്കാലിക ശമനം മാത്രമേ ഉണ്ടാവൂ. അതിനപ്പുറം അവരുടെ വൈകാരികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനാവശ്യമായ ഒരു മനഃശാസ്ത്ര സമീപനം സ്കൂളുകളിൽ സാധ്യമാക്കണം.
(സൊസൈറ്റി ഓഫ് സൈക്കോളജിസ്റ്റ്സ് ഫോർ സോഷ്യൽ ആക്ഷൻ പ്രസിഡന്റാണ് ലേഖകൻ)