കുടുംബത്തിൽ ഒരാൾക്ക് വിഷാദ രോഗം ഉണ്ടെങ്കിൽ മറ്റു കുടുംബാംഗങ്ങൾക്കും പിടിപെടുമോ?
text_fieldsഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മാനസിക പ്രശ്നങ്ങൾ നമ്മളെ ബാധിക്കാറുണ്ട്. ആർക്കും ഒന്നിനും സമയമില്ല. കൂടെ ജീവിക്കുന്നവരെ കരുതാനോ മനസ്സിലാക്കാനോ സമയമില്ല. കുടുംബങ്ങങ്ങൾ തമ്മിൽ യാതൊരു ആശയവിനിമയവുമില്ല. എല്ലാവരും ഫോണിൽ തങ്ങളുടെ ഒഴിവ് സമയം ചെലവഴിക്കുന്നു. എന്നാൽ, ഇതിന്റെ പ്രതിഫലനം വ്യക്തികളുടെ മാനസികാവസ്ഥയെ ഗൗരവമായി ബാധിക്കാം.
ഡിപ്രഷൻ അഥവാ വിഷാദ രോഗം ഇപ്പോൾ വളരെ സാധാരണമായി മാറിയിരിക്കുന്നു. ഡിപ്രഷൻ ഒരു സാധാരണ മനോരോഗ അവസ്ഥയാണ്. ബാധിക്കപ്പെട്ട വ്യക്തിക്ക് സ്ഥിരമായ വിഷാദവും നിരാശയും അനുഭവപ്പെടുന്നു. പതിവായി ചെയ്യുന്ന കാര്യങ്ങളിൽ താൽപര്യം കുറയുന്നു. ഉറക്കക്കുറവ്, ക്ഷീണം, സ്വയം കുറ്റപ്പെടുത്തൽ, ഒന്നിലും ഉത്സാഹമില്ലായ്മ, ഒറ്റക്കിരിക്കാൻ താൽപര്യം, ആത്മഹത്യാ ചിന്ത ഒക്കെ കാണപ്പെടാം. ഈ ലക്ഷണങ്ങൾ മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.
വിഷാദ രോഗത്തിന് പല കാരണങ്ങൾ കണ്ടേക്കാം. ജീവിതത്തിൽ ഉണ്ടായ ദുഃഖകരമായ അനുഭവങ്ങൾ, ഉദാഹരണം അടുത്ത ബന്ധുവിന്റെ, സുഹൃത്തിന്റെ വിയോഗം, അസുഖങ്ങൾ, ജോലി നഷ്ടം, കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഇതൊക്ക വിഷാദത്തിനു കാരണമാകാം.ജനിതകമായ കാരണങ്ങളും വിഷാദം ഉണ്ടാക്കാം. കുടുംബത്തിൽ ആർക്കെങ്കിലും ഡിപ്രഷൻ ഉണ്ടെങ്കിൽ കുടുംബാംഗങ്ങൾക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സ്ത്രീകളിൽ ഡിപ്രഷന് പ്രധാന കാരണം ആണ്. ചികിൽസിച്ചു മാറ്റാൻ പറ്റുന്ന ഒരു രോഗാവസ്ഥയാണിത്.
സൈക്കോതെറപ്പി, കൗൺസലിങ്, സി.ബി.ടി എന്നിവ വിദഗ്ധ മാനസിക രോഗ വിദഗ്ധരുടെ കീഴിൽ ചെയ്യേണ്ട ചികിത്സകളാണ്. മരുന്നുകൾ സൈക്കാട്രിക് ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക. സ്വന്തം ഇഷ്ട പ്രകാരം മരുന്നുകൾ നിർത്തരുത്. ജീവിതശൈലീ മാറ്റങ്ങൾ,നല്ല ഭക്ഷണ ശീലം, വ്യായാമം, മതിയായ ഉറക്കം ഇവയൊക്കെ ശീലിക്കാം. മാനസിക സമ്മർദം കുറക്കാനുള്ള ശ്രമങ്ങൾ നടത്താം. യോഗ, മെഡിറ്റേഷൻ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കാം.
ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടാം. ഇതിൽ സമൂഹത്തിന്റെ പങ്ക് വ്യക്തികൾക്ക് സ്നേഹപൂർണമായ പിന്തുണ നൽകാമെന്നതാണ്. ആരും ഒറ്റക്കല്ല എന്ന സന്ദേശം നൽകാം. കൂട്ടായ്മകളിൽ അംഗങ്ങളാകാം. ആരും പരിശുദ്ധരല്ല. അതിനാൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാം. കുടുംബങ്ങളിൽ കുറച്ചു കൂടി സ്നേഹവും കരുതലും ഉണ്ടാവട്ടെ. ഡിപ്രഷൻ ഒരു മാറാരോഗമല്ല. ചികിത്സ ലഭ്യമാണ്. നിങ്ങൾ ഒറ്റക്കാണെന്ന ചിന്ത വേണ്ട. മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റേതുപോലെ പ്രധാനമാണ്.