മാനസികാരോഗ്യത്തിന് വിഡിയോകളെ ആശ്രയിക്കാൻ വരട്ടെ; പകുതിയിലേറെയിലും തെറ്റായ വിവരങ്ങളെന്ന് പഠനം
text_fieldsലണ്ടൻ: സമൂഹ മാധ്യമമായ ‘ടിക് ടോക്കി’ൽ മാനസികാരോഗ്യ ഉപദേശം നൽകുന്ന ഏറ്റവും മികച്ച ട്രെൻഡിങ് വിഡിയോകളിൽ പകുതിയിലധിക്വും തെറ്റായ വിവരങ്ങൾ അടങ്ങിയവയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ‘ഗാർഡിയൻ’. മാനസികാരോഗ്യ പിന്തുണക്കായി ആളുകൾ കൂടുതലായി സമൂഹ മാധ്യമ വിഡിയോകളിലേക്ക് തിരിയുന്ന കാലത്താണ് ഈ നിർണായക കണ്ടെത്തൽ.
ചികിത്സാ ദുരുപയോഗം, പെട്ടെന്നുള്ള പരിഹാരങ്ങൾ, വ്യാജ അവകാശവാദങ്ങൾ എന്നിവയുൾപ്പെടെ നിരവധി തെറ്റായ വിവരങ്ങൾ സ്വാധീനം ചെലുത്തുന്നവരാൽ പ്രചരിപ്പിക്കുന്നുവെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടതായി ഗാർഡിയൻ പറഞ്ഞു. ഉദാഹരണത്തിന് ഉത്കണ്ഠ കുറക്കാൻ കുളിക്കുമ്പോൾ ഒരു ഓറഞ്ച് കഴിക്കുക. ഉത്കണ്ഠ ലഘൂകരിക്കുന്നതിന് കുങ്കുമം, മഗ്നീഷ്യം ഗ്ലൈസിനേറ്റ്, ഹോളി ബേസിൽ തുടങ്ങിയ പരിമിതമായ തെളിവുകൾ മാത്രമുള്ള സപ്ലിമെന്റുകളുടെ പ്രചാരണം, ഒരു മണിക്കൂറിനുള്ളിൽ മാനസികാഘാതം മറികടക്കുന്ന രീതികൾ, സാധാരണമായ വൈകാരിക അനുഭവങ്ങളെ വ്യക്തിത്വ വൈകല്യത്തിന്റെ അടയാളമായി അവതരിപ്പിക്കുന്ന മാർഗനിർദേശം തുടങ്ങിയവ ഇതിൽ വരുന്നു.
ടിക് ടോക്കിൽ #mentalhealthtips എന്ന ഹാഷ്‌ടാഗിൽ പോസ്റ്റ് ചെയ്ത ‘മികച്ച’ 100 വിഡിയോകളിൽ നിന്നുള്ളവ ‘ഗാർഡിയൻ’ തെരഞ്ഞെടുത്ത മനഃശാസ്ത്രജ്ഞർ, മനോരോഗവിദഗ്ദ്ധർ, അക്കാദമിക് വിദഗ്ധർ എന്നിവരുമായി പങ്കുവെച്ചു. പോസ്റ്റുകളിൽ തെറ്റായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് അവർ പരിശോധിച്ചു. മാനസികാഘാതം, നാഡീ വൈകല്യം, ഉത്കണ്ഠ, വിഷാദം, കടുത്ത മാനസികരോഗം എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഉപദേശം നൽകുന്ന 100 വിഡിയോകളിൽ 52 എണ്ണത്തിലും തെറ്റായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും മറ്റു പലതും അവ്യക്തമോ സഹായകരമല്ലാത്തതോ ആണെന്നും വിദഗ്ദ്ധർ കണ്ടെത്തി.
ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ട വിഡിയോകൾ അവലോകനം ചെയ്ത ലണ്ടനിലെ കിങ്സ് കോളജിലെ കൺസൾട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റും സൈക്കോളജിക്കൽ മെഡിസിൻ ഗവേഷകനുമായ ഡേവിഡ് ഒകായ് ചില പോസ്റ്റുകൾ ചികിത്സാ ഭാഷകളെയും ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞു. ഉദാഹരണത്തിന് ക്ഷേമം, ഉത്കണ്ഠ, മാനസിക വിഭ്രാന്തി എന്നിവ പരസ്പരം മാറിമാറി ഉപയോഗിക്കുന്നു. ഇത് യഥാർത്ഥത്തിൽ മാനസികരോഗം എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഡിയോകൾ തെറാപ്പിയെ അമിതമായി ഊന്നിപ്പറയുന്നു. തെറാപ്പിയുടെ ഫലപ്രാപ്തിയെ പിന്തുണക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെങ്കിലും അത് ഒരു മാജിക്കോ പെട്ടെന്നുള്ള പരിഹാരമോ അല്ലെന്നും എല്ലാത്തിനും അനുയോജ്യമായ ഒരു പരിഹാരമോ അല്ലെന്നും ഊന്നിപ്പറയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
അവയിൽ ചിലത് ദൈനംദിന അനുഭവങ്ങളെയും വികാരങ്ങളെയും രോഗനിർണയത്തിന് ഉപയോഗിക്കുന്നു. അവ ഗുരുതരമായ മാനസിക രോഗനിർണയത്തിന് തുല്യമാണെന്ന് സൂചിപ്പിക്കുന്നുവെന്ന് കടുത്ത മാനസിക രോഗത്തെക്കുറിച്ചുള്ള വിഡിയോകൾ അവലോകനം ചെയ്ത മുൻ ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും എൻ.എച്ച്.എസ് സൈക്യാട്രിസ്റ്റുമായ ഡാൻ പോൾട്ടർ പറഞ്ഞു,
ഇത് ആളുകൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നു. കൂടാതെ ഗുരുതരമായ മാനസിക രോഗങ്ങളുള്ള ആളുകളുടെ ജീവിതാനുഭവങ്ങളെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് സൈക്കോളജിക്കൽ സൊസൈറ്റിയുടെ അംഗീകൃത സൈക്കോളജിസ്റ്റായ ആംബർ ജോൺസ്റ്റൺ മാനസികാഘാത വിഡിയോകൾ അവലോകനം ചെയ്തപ്പോൾ മിക്കതിലും സത്യത്തിന്റെ നേരിയ അംശം ഉണ്ടെങ്കിലും സങ്കീർണ്ണത കുറക്കുന്നതിനൊപ്പം അവ അമിതമായി സാമാന്യവൽക്കരിക്കുന്ന പ്രവണത കാണിക്കുന്നതായും പറഞ്ഞു. ഇത്തരം നുറുങ്ങുകൾ വഴി കാഴ്ചക്കാരനെ കൂടുതൽ കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾ നിർദേശിച്ചുകൊണ്ട് ടിക് ടോക്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ജോൺസ്റ്റൺ പറഞ്ഞു.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ സഹായകരമല്ലാത്തതും ദോഷകരവും ചിലപ്പോൾ അപകടകരവുമായ മാനസികാരോഗ്യ ഉപദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന കണ്ടെത്തലുകൾ അസ്വസ്ഥപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് ബ്രിട്ടനിലെ എം.പിമാരും വിദഗ്ധരും പ്രതികരിച്ചു. തെറ്റായ വിവരങ്ങളുടെ വ്യാപനത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് നിയന്ത്രണം ശക്തിപ്പെടുത്താൻ അവർ സർക്കാറിനോട് ആവശ്യപ്പെട്ടു.
ലേബർ എം.പിയായ ചി ഒൻവുറ അധ്യക്ഷയായ ടെക്നോളജി കമ്മിറ്റി, സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പ്രതികരിച്ചു. ഓൺലൈനിൽ തെറ്റായതും ദോഷകരവുമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ ഓൺലൈൻ സുരക്ഷാ നിയമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും അവ ശിപാർശ ചെയ്യുന്ന അൽഗോരിതങ്ങളെക്കുറിച്ചും നടത്തിയ അന്വേഷണത്തിൽ കടുത്ത ആശങ്കകൾ ഉയരുന്നതായും അവർ പറഞ്ഞു.