ബ്രെയിൻ ട്യൂമർ കേസുകൾ വർധിക്കുന്നു; ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ
text_fieldsന്യൂഡൽഹി: രാജ്യത്ത് ബ്രെയിൻ ട്യൂമർ അഥവാ തലച്ചോറിലെ കാൻസർ കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. അസുഖത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങൾ അവഗണിക്കുന്നതോ അറിയാതെ പോകുന്നതോ ആണ് സ്ഥിതി വഷളാക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ബ്രെയിൻ ട്യൂമറിന്‍റെ ആരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാമെന്ന് രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍ററിലെ ഡോക്ടർ ഐ.സി പ്രേംസാഗർ പറയുന്നു. ഇത് തന്നെയാണ് വ്യക്തികളെ അപകടത്തിലാക്കുന്നതും. ഏതാണ്ട് ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ട് തന്നെ തലച്ചോറിൽ ട്യൂമർ കൊണ്ടുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ തിരിച്ചറിയപ്പെടാതെ പോകാൻ കാരണമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനാൽ ആളുകൾ വീണ്ടും കാത്തിരിക്കും, ചെറിയ മാറ്റങ്ങളോട് പൊരുത്തപ്പെടും ഇതൊക്കെ സാധാരണമാണെന്ന് സ്വയം വിശ്വസിക്കും. ഈ ചിന്താഗതികളുണ്ടാക്കുന്ന കാലതാമസം ജീവൻ തിരിച്ചുകിട്ടാൻ പ്രയാസമുള്ള അവസ്ഥയിലെത്തിക്കുന്നു.
സാധാരണയായി കാണപ്പെടുന്ന കാൻസറുകളിൽ ഉൾപ്പെടാത്തവയാണ് തലച്ചോറിലും കേന്ദ്ര നാഡി വ്യവസ്ഥയിലും ഉണ്ടാകുന്ന കാൻസറുകൾ. എന്നാൽ ഇത് കൂടുതൽ സങ്കീർണമായ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. പ്രതിവർഷം 3,22,000 പുതിയ കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലാകട്ടെ പ്രതിവർഷം 14 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2030ഓടെ ഇത് ഇരട്ടിയാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സാധാരണയിൽ നിന്നും വ്യത്യസ്തമായ തുടർച്ചയായ തലവേദന, ഭക്ഷണമോ അണുബാധയോ കാരണമല്ലാതെ ഉണ്ടാകുന്ന ഛർദ്ദി, കേൾവി- കാഴ്ച്ച എന്നിവയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പെട്ടെന്നുണ്ടാകുന്ന അപസ്മാരം എന്നിവയാണ് ബ്രെയിൻ ട്യൂമറിന്‍റെ പ്രധാന ലക്ഷണങ്ങൾ. വ്യക്തികൾക്ക് പുറമെ കുടുംബാംഗങ്ങൾക്കും രോഗ ലക്ഷണങ്ങളെ തിരിച്ചറിയാൻ കഴിയും. കാരണം അസുഖം വ്യക്തികളുടെ പെരുമാറ്റത്തിലും മാനസികാവസ്ഥയിലും വ്യതിയാനങ്ങളുണ്ടാക്കും. ഓർമക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, സാധാരമല്ലാത്ത അസ്വസ്ഥത എന്നീ ലക്ഷണങ്ങൾ പലപ്പോഴും സ്ട്രസിന്‍റെയും ഉത്കണ്ഠയുടെയും ഭാഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
ജീവിതശൈലിയും മലിനീകരണവും ബ്രെയിൻ ട്യൂമറിന്‍റെ കാരണങ്ങളായേക്കാം. എങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം ഇതുവരെ ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല. രോഗം എന്ത്തന്നെ ആയാലും ഉടനടി ചികിത്സ തേടണം. ലക്ഷണങ്ങളെ അവഗണിക്കുന്നത് ജീവന് ഭീഷണിയായേക്കാം.


