Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇന്ത്യയിൽ ഏറ്റവും...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ ബാധിതർ 30നും 40നും ഇടയിൽ പ്രായമുള്ളവർ; റിപ്പോർട്ട് പുറത്തുവിട്ട് ഐ.സി.എം. ആർ

text_fields
bookmark_border
health
cancel
camera_alt

പ്രതീകാത്മക ചിത്രം

ഇന്ത്യയിൽ ഇനി കാൻസറിനെ വാർധക്യകാല രോഗമായി കാണക്കാക്കാൻ ആകില്ല. 30നും 40നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായി ഓങ്കോളജി ക്ലിനിക്കുകൾ സന്ദർശിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോൾ പുറത്തു വരുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്കു പ്രകാരം, ഒമ്പത് ഇന്ത്യക്കാരിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് കാൻസർ വരാം. കൂടാതെ 2020നെ അപേക്ഷിച്ച് 2025 ആയപ്പോഴേക്കും കാൻസർ കേസുകൾ ഏകദേശം 13 ശതമാനം വർധിച്ചിട്ടുണ്ട്. എന്നാൽ എന്താണ് ഇത്തരമൊരു മാറ്റത്തിന് കാരണമായതെന്നാണ് ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന ആശങ്ക.

ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ദീർഘനേരം ജോലി ചെയ്യുന്നത് സാധാരണമായി മാറിയിരിക്കുന്നു. പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ഇരുപ്പ്, സ്ഥിരമായ ജോലി സമയം, മാനസിക സമ്മർദ്ദം എന്നിവ ശരീരത്തെ നീണ്ട സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു. വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ നിലനിർത്തുന്നു. ഇത് പ്രതിരോധശേഷിയെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. കാലക്രമേണ, അസാധാരണ കോശങ്ങളെ നേരത്തേ കണ്ടെത്തി നശിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് ദുർബലപ്പെടുത്തുന്നു. ഡോക്ടർമാർ ഇമ്യൂൺ സർവൈലൻസ് എന്ന് വിളിക്കുന്ന ഒരു സംവിധാനമാണിത്.

'ഈ കാലത്ത് ഓങ്കോളജിസ്റ്റുകൾ ആശങ്കാജനകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. 50 വയസ്സിന് താഴെയുള്ള വ്യക്തികളിൽ, പ്രത്യേകിച്ച് 30 കളിലും 40 കളിലുമുള്ളവരിൽ കൂടുതൽ കാൻസർ സെല്ലുകൾ കണ്ടെത്തുന്നു. സ്തന, വൻകുടൽ, ഗർഭാശയ അർബുദങ്ങളാണ് ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്നത്' മണിപ്പാൽ ആശുപത്രി വർത്തൂർ റോഡിലെ സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. മാധവി പറയുന്നു.

ജോലി സമയവും സമ്മര്‍ദവും പോലുള്ള ഘടകങ്ങള്‍കൊണ്ട് പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ പലരും ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത്. സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഉറക്കം തടസ്സപ്പെടുന്നത് ഡി.എൻ.എയുടെ പ്രവര്‍ത്തനത്തെ നന്നാക്കുന്നതുമായി ബന്ധപ്പെട്ട മെലടോണിന്‍ എന്ന ഹോര്‍മോണിനെ ബാധിക്കും. തുടര്‍ച്ചയായി സ്‌ക്രീന്‍ ഉപയോഗിക്കുന്നതും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും കൂടിയാകുമ്പോള്‍ അത് ആരോഗ്യത്തെ ബാധിക്കുന്നു. കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രത്യേക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ശരീരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നുവെന്നതാണ് വാസ്തവം.

ശരീരഭാരം കുറയുക, നീണ്ടുനില്‍ക്കുന്ന ക്ഷീണം, അസാധാരണമായി കാണുന്ന മുഴകള്‍, മലവിസര്‍ജന ശീലങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവ കാൻസറിന്‍റെ ആദ്യ സൂചനയാകാം. അള്‍ട്രാപ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇപ്പോള്‍ ദൈനംദിന ശീലമായി മാറിക്കഴിഞ്ഞു. നാരുകള്‍ കുറവുള്ളത്, പഞ്ചസാര അടങ്ങിയത്, ശുദ്ധീകരിച്ച കൊഴുപ്പുമൊക്കെ കൂടുതലുള്ള ഭക്ഷണക്രമം കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച് മോശം ഭക്ഷണം വന്‍കുടല്‍, ആമാശയ കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പലരിലും ജീവിതശൈലി രോഗമായി കണ്ടുവരുന്ന കാൻസർ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും അവബോധത്തിലൂടെയും തടയാൻ ശ്രമിക്കാം. സമീകൃതവും നാരുകള്‍ അടങ്ങിയതുമായ ഭക്ഷണക്രമം പാലിക്കുക, പതിവ് വ്യായാമം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറക്കുക, മദ്യപാനത്തിലെ മിതത്വം, പുകവലി ഒഴിവാക്കല്‍, യോഗപോലെയുള്ള സമ്മര്‍ദ നിയന്ത്രണ രീതികള്‍ , കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ഇടക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തുക എന്നീ കാര്യങ്ങള്‍ക്കെല്ലാം ചെറുപ്പക്കാര്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്.

Show Full Article
TAGS:Health Health and Fitness Cancer icmr ICMR Survey 
News Summary - Doctors say cancer in India can no longer be seen as a disease of old age and is becoming more common in young people
Next Story