എം.വി ഹോണ്ടിയസ് ഹാന്ത വൈറസ് വ്യാപനം അവസാനിച്ചെന്ന് ഡബ്ല്യു.എച്ച്.ഒ
text_fieldsജനീവ: വിനോദസഞ്ചാര കപ്പലായ 'എം.വി ഹോണ്ടിയസിൽ' നിന്നുള്ള ഹന്താവൈറസ് വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ക്വാറന്റൈനിലായിരുന്നു അവസാന വ്യക്തി പുറത്തിറങ്ങിയതിന് ശേഷമാണ് ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപനം.
എം.വി ഹോണ്ടിയസിൽ നിന്ന് 12 പേർക്ക് ഹന്താവൈറസ് സ്ഥിരീകരിക്കുകയും മൂന്ന് പേർമരിക്കുകയും ചെയ്തിരുന്നു. "എം.വി ഹോണ്ടിയസ് ക്രൂയിസ് കപ്പലിൽ ഹാന്തവൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ അവസാന വ്യക്തി ക്വാറന്റൈൻ പൂർത്തിയാക്കുകയും, പരിശോധനയിൽ നെഗറ്റീവ് ആകുകയും ഇന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു' എന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസ് വ്യാഴാഴ്ച വാർത്താ പത്രസമ്മേളനത്തിൽ അറിയിച്ചു.
മേയ് 25 മുതൽ കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട്, ഹന്താ വൈറസ് വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡച്ച് പതാകയുള്ള കപ്പൽ ഏപ്രിൽ 1ന് അർജന്റീനയിലെ ഉഷുവായിയയിൽ നിന്ന് പുറപ്പെട്ടു, ട്രിസ്റ്റാൻ ഡ കൂന ഉൾപ്പെടെയുള്ള തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപുകൾ സന്ദർശിച്ച ശേഷം വടക്കോട്ട് സ്പെയിനിലെ കാനറി ദ്വീപുകളിലെ ടെനെറിഫിലേക്ക് യാത്ര തിരിച്ചു, അവിടെ ബാക്കിയുണ്ടായിരുന്ന യാത്രക്കാരെ ഒഴിപ്പിച്ചു.
33 രാജ്യങ്ങളിലായി 650-ലധികം പേർ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനത്തെക്കുറിച്ചും വൈറസിനെക്കുറിച്ചും പഠിക്കാൻ ലോകാരോഗ്യ സംഘടന തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "രോഗം എങ്ങനെ വികസിക്കുന്നു എന്ന് മനസ്സിലാക്കാൻ 21 രാജ്യങ്ങൾ ഉൾപ്പെടുന്ന പഠനവും ഏകോപിപ്പിക്കുന്നുണ്ട്. ഭാവിയിൽ രോഗവ്യാപനം തടയൽ, ചികിത്സ, വാക്സിനുകൾ വികസിപ്പിക്കൽ എന്നിവയാണ് പഠനത്തിന്‍റെ ലക്ഷ്യം. എലികളിലൂടെയാണ് ഹാന്ത വൈറസ് പകരുന്നത്. അപൂർവ്വമായ വൈറസിന് വാക്സിനുകളോ പ്രത്യേക ചികിത്സകളോ നിലവിലില്ല.


