ഇലക്ട്രിക് വാഹന വിപണയിൽ വൻ കുതിപ്പ്: ജൂണിൽ റെക്കോഡ് വിൽപ്പന; തുണച്ചത് E20 പെട്രോൾ ഭീഷണിയോ?
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ ചരിത്രപരമായ കുതിപ്പ്. ജൂൺ മാസത്തിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 3.06 ലക്ഷം (3,06,220) യൂനിറ്റിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വളർച്ചയാണ് മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (എഫ്.എ.ഡി.എ) ആണ് കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്തെ മൊത്തം വാഹന വിൽപ്പനയുടെ 12 ശതമാനത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ്. ഇതാദ്യമായാണ് ഇവി വിപണി ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ 1,93,735 യൂനിറ്റ് വാഹനങ്ങളാണ് വിറ്റുപോയത്. ടി.വി.എസ് മോട്ടോർ, ബജാജ് ഓട്ടോ, ഏഥർ എനർജി തുടങ്ങിയ ബ്രാൻഡുകളാണ് വിപണിയിൽ മുന്നിലുള്ളത്. ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളിലും റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ജൂണിൽ മാത്രം 31,823 യൂനിറ്റുകൾ നിരത്തുകളിൽ എത്തിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു എംജി മോട്ടോർ തുടങ്ങിയ ബ്രാൻഡുകൾ അവരുടെ വിവിധ മോഡലുകൾ നിരത്തുകളിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇവയെ എല്ലാം പിന്തള്ളി വാണിജ്യ വാഹനങ്ങൾ 163.7% വളർച്ച കൈവരിച്ചു. അതായത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 3,214 യൂനിറ്റ് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ 77,448 യൂനിറ്റ് ഇലക്ട്രിക് ത്രീ-വീലറുകളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്.
E20 പെട്രോളും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധനവുണ്ടാകുന്നതിന് പിന്നിൽ ഇ-20 (E20) ഇന്ധനത്തോടുള്ള ജനങ്ങളുടെ ആശങ്ക ഒരു കാരണമാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. പെട്രോളിൽ എഥനോൾ കലർത്തുന്നത് വാഹനത്തിന്റെ മൈലേജ് കുറക്കുമെന്ന് കേന്ദ്ര സർക്കാർ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതോടൊപ്പം, ദീർഘകാലാടിസ്ഥാനത്തിൽ എൻജിൻ ഭാഗങ്ങളെയും (പ്രത്യേകിച്ച് പഴയ വാഹനങ്ങളിൽ) റബ്ബർ/പ്ലാസ്റ്റിക് ഘടകങ്ങളെയും ഇത് ദോഷകരമായി ബാധിച്ചേക്കാമെന്നും ഉപഭോക്താക്കൾക്കിടയിൽ സംശയമുണ്ട്.
E20 ഇന്ധനം ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന മൈലേജിലെ കുറവും, ഉയർന്ന പരിപാലന ചിലവിനെക്കുറിച്ചുള്ള ആശങ്കകളും പല ഉപഭോക്താക്കളെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. വാഹന നിർമാതാക്കൾ പഴയ വാഹനങ്ങൾക്ക് തകരാർ സംഭവിക്കില്ല എന്ന് പ്രഖ്യാപിക്കുമ്പോഴും വാഹന ഉടമകളുടെ ആശങ്കകൾ ഒഴിയുന്നില്ല. പെട്രോൾ വിലയിലെ അനിശ്ചിതത്വവും, ഇന്ധന ഗുണനിലവാരത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും ഇവി സുരക്ഷിതമായ ഒരു ബദലായി കാണാൻ ആളുകളെ സഹായിക്കുന്നു.
എന്നാൽ, E20 ഇന്ധനം സുരക്ഷിതമാണെന്നും വാഹനങ്ങൾക്ക് ദോഷകരമല്ലെന്നും കേന്ദ്ര സർക്കാരും വാഹന നിർമാതാക്കളും ആവർത്തിക്കുന്നുണ്ട്. എങ്കിലും, വ്യക്തതയില്ലാത്ത വിവരങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും കാരണം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ ഈ ചായ്‌വ് തുടരുകയാണെന്ന് ഡീലർമാർ വ്യക്തമാക്കുന്നു.
'ഈ വളർച്ച ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. പരമ്പരാഗത വാഹന നിർമാതാക്കൾ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ സജീവമായതും കാറുകൾ മുതൽ വാണിജ്യ വാഹനങ്ങൾ വരെ കൂടുതൽ മോഡലുകൾ വിപണിയിൽ ലഭ്യമാകുന്നതും വിൽപ്പനയിൽ വളർച്ച കൈവരിക്കാൻ സഹായിച്ചു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളോടുള്ള താല്പര്യവും, കുറഞ്ഞ റണ്ണിങ് കോസ്റ്റും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകളെ കൂടുതൽ അടുപ്പിക്കുന്നു. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കേവലം പരീക്ഷണ ഘട്ടത്തിൽ നിന്ന് മാറി, ഓട്ടോമൊബൈൽ റീട്ടെയിൽ വിപണിയുടെ മുഖ്യധാരയിലേക്ക് മാറിയിരിക്കുകയാണെന്നാണ് ജൂൺ മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്' എഫ്.എ.ഡി.എ പ്രസിഡന്റ് സി.എസ്. വിഘ്നേഷ്വർ അഭിപ്രായപ്പെട്ടു.


