മറ്റു ഡ്രൈവർമാർ ശത്രുക്കളല്ല
text_fieldsഡ്രൈവിങ് എന്നത് ഓരോരുത്തരുടെയും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഡ്രൈവിങ് പഠനം ഓരോരുത്തരുടെയും സ്വഭാവരീതിക്കനുസരിച്ച് വ്യത്യസ്ത തരത്തിലുമായിരിക്കും. നൈപുണ്യം ആർജിക്കുന്നത് ഓരോത്തരും വ്യത്യസ്ത കാലപരിധിയിലായിരിക്കും.
അതിന് കാരണം വ്യത്യസ്ത മനോനിലയാണ്. റോഡിലെ ചെറിയ തെറ്റുകുറ്റങ്ങൾ പോലും വലിയ വാഗ്വാദങ്ങളിലേക്കും ഇതുവരെ കാണാത്ത ഒരാളുമായി പകയും വിദ്വേഷവും ഉണ്ടാക്കാനും കാരണമാകാം. ഒരു പക്ഷേ കൊലപാതകത്തിൽവരെ കലാശിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
ഡ്രൈവിങ്ങിൽ ഉണ്ടായ പലവിധ ‘ശല്യങ്ങൾ’ നമ്മളിൽ ഒരു ആക്രമണസ്വഭാവം ജനിപ്പിക്കാൻ, അധികരിക്കാൻ കാരണമാകാറുമുണ്ട്. വഴിയിൽ വാഹനങ്ങൾ തമ്മിൽ ഉരസലോ തട്ടലോ ആർക്കേലും പരിക്കോ ഉണ്ടായാൽ ഇനി പറയുംവിധം മുൻഗണനാക്രമത്തിൽ സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യുക.
- പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുക
- മറ്റു വാഹനങ്ങൾക്കോ നമുക്കോ അപകടകരമല്ലാത്തവിധം സുരക്ഷിത സ്ഥാനത്തേക്ക് മാറിനിൽക്കുക
- വാഹനസംബന്ധമായ കഷ്ടനഷ്ടങ്ങൾക്കും മറ്റും നിയമപരമായ സഹായം തേടുക
- ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ വാഹനങ്ങൾ ഉരസിയാൽ റോഡിൽ കശപിശയും അത് വളർന്ന് തമ്മിലടിയിലേക്കും എത്തുന്ന സാഹചര്യം ഒഴിവാക്കുക.
ആരുടെ തെറ്റായാലും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പറ്റാത്തതോ അംഗീകരിക്കാത്തതോ ആണ് നമ്മുടെ നാട്ടിലെ വാഹനാപകടങ്ങൾക്കുശേഷം സംഭവിക്കുന്ന കാര്യങ്ങൾ എന്നതാണ് വസ്തുത.