24 കോടി രൂപയുടെ പാട്ടക്കരാറിൽ ഒപ്പുവെച്ച് ടെസ്‌ല; മുംബൈയിൽ വരുന്നത് കമ്പനിയുടെ വലിയ ഷോറൂം
text_fieldsമുംബൈ: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹനനിർമ്മാതാക്കളായ ടെസ്‌ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ശേഷം ഇന്ത്യൻ വിപണിയിലേക്കും ചുവടുറപ്പിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ താൽപര്യമില്ലെന്നും ഷോറൂമുകൾ മാത്രമേ സ്ഥാപിക്കുന്നൊള്ളു എന്നും കേന്ദ്ര ഘനവ്യവസായ മന്ത്രി കുമാരസ്വാമി പറഞ്ഞതിന് പിന്നാലെ മുംബൈയിലെ കുർളയിൽ പുതിയ വെയർഹൗസ് പാട്ടത്തിനെടുത്ത് ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്.
24,565 ചതുരശ്ര അടിയിലുള്ള വെയർഹൗസാണ് 24.38 കോടി രൂപ വാടകയിൽ അഞ്ച് വർഷത്തേക്കായി ടെസ്‌ല സ്വന്തമാക്കിയതെന്ന് ഡോക്യുമെന്റ് രജിസ്റ്റർ ചെയ്ത സി.ആർ.ഇ മാട്രിക്സ് പറഞ്ഞു. പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് നിലയിലായി 18,000 ചതുരശ്ര അടിയിൽ വലിയൊരു കാർപെറ്റ് ഏരിയയും വലിയ ചാർജിങ് ഏരിയയും ഉൾപെടും.
ആദ്യ വർഷം മാസവാടകയിനത്തിൽ 37.53 ലക്ഷം രൂപയും പിന്നീടുള്ള ഓരോ വർഷവും നിലവിലുള്ള വാടകയിൽ നിന്ന് 5% നിരക്കിൽ അഞ്ച് വർഷത്തേക്കായി 24 കോടി രൂപയുമാണ് വാടകയിനത്തിൽ മാത്രം ടെസ്‌ല നൽകേണ്ടി വരിക. കൂടാതെ സെക്യൂരിറ്റി ഡെപോസിറ്റായി 2.25 കോടി രൂപയും അഞ്ച് വർഷത്തേക്കുള്ള പരിപാലന തുകയായി 2.25 രൂപയും ടെസ്‌ല നൽകണം.
2025 മേയ് 16നാണ് പാട്ടത്തിന്റെ കരാർ കമ്പനി രജിസ്റ്റർ ചെയ്യുന്നത്. ഏപ്രിൽ 20 മുതൽ ലൈസൻസ് കാലാവധി ആരംഭിക്കുകയും കെട്ടിടത്തിന്റെ ഔദ്യോഗിക കാലാവധി ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ഡോക്യുമെന്റ് പ്രകാരം സി.ആർ.ഇ മാട്രിക്സ് പറഞ്ഞു. 2030 ഏപ്രിൽ 30 വരെയാണ് പാട്ടകരാറിന്റെ കാലാവധി.