നേരറിയാൻ എ.എ.ഐ.ബി; ദുരന്ത കാരണം അറിയാനുള്ള അന്വേഷണം ഇങ്ങനെ...
text_fieldsകേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ആണ് വിമാനദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഔദ്യോഗിക സമിതി. സാധാരണയായി ദുരന്തം സംഭവിച്ചാൽ ഒരു വർഷത്തിനുള്ളിൽതന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. ദുരന്തവാർത്ത പുറത്തുവന്നയുടൻതന്നെ എ.എ.ഐ.ബി ഉദ്യോഗസ്ഥർ അഹ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. 40 വർഷത്തിനുശേഷമുണ്ടായ ഏറ്റവും വലിയ അപകടമെന്ന നിലയിലും ലോകത്തിലെ തന്നെ ആദ്യത്തെ ബോയിങ് 787 ദുരന്തം എന്ന നിലയിലും ഈ അപകടത്തിന് പ്രാധാന്യവുമുണ്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അപകടസ്ഥലത്തുനിന്നുള്ള പ്രാഥമിക തെളിവുകൾ ശേഖരിക്കുകയാണ് ചെയ്യുക. പല തെളിവുകളും മണിക്കൂറുകൾക്കുള്ളിൽ നശിച്ചുപോകാൻ സാധ്യതയുള്ളതിനാൽ, ആദ്യം അപകട സ്ഥലത്തേക്ക് പൊതുജന പ്രവേശനവും മറ്റും വിലക്കി ബന്തവസ്സാക്കും. തുടർന്ന് തെളിവുകൾ ശേഖരിച്ചു തുടങ്ങും. വിമാനത്തിലെ ബ്ലാക്ക് ബോക്സ് വീണ്ടെടുക്കുക എന്നതാണ് ഇതിൽ പ്രധാനം. അപകടത്തിന്റെ പ്രധാന കാരണങ്ങളിലേക്ക് ഇത് സൂചന നൽകും. അപകടസ്ഥലത്തിന്റെയും സമീപ കെട്ടിടങ്ങളുടെയും മാപ്പിങ്ങും ഫോറൻസിക് പരിശോധനകളുമാണ് അടുത്തത്. മേഖലയിൽനിന്ന് ലഭ്യമാകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കും. ദൃക്സാക്ഷികളുടെ അഭിമുഖം, മേഖലയിലെ ജി.പി.എസ് ഉപകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. എ.ടി.സി, റഡാർ സ്റ്റേഷൻ, കാലാവസ്ഥ വിഭാഗം എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളും സംഘം ശേഖരിക്കും. ഇത്രയും കാര്യങ്ങൾ ചെയ്യാൻ മൂന്ന് മുതൽ അഞ്ച് ദിവസം വരെയെടുക്കും.
അതിനുശേഷമായിരിക്കും ഔദ്യോഗിക അന്വേഷണ സംഘത്തെ നിയമിക്കുക. സംഘത്തിൽ എ.എ.ഐ.ബിയുടെ പ്രതിനിധികൾക്ക് പുറമെ പൈലറ്റുമാർ, എൻജിനീയർമാർ, എയർ ട്രാഫിക് കൺട്രോളർമാർ തുടങ്ങിയവരുമുണ്ടാകും. ഈ ദുരന്തത്തിൽ ബോയിങ് കമ്പനിയിൽനിന്നുള്ള പ്രതിനിധികളെയും പ്രതീക്ഷിക്കുന്നതായി എ.എ.ഐ.ബി വൃത്തങ്ങൾ പറയുന്നു. വിമാന നിർമാണ കമ്പനി ഏത് രാജ്യത്താണോ, ആ രാജ്യത്തിന്റെ പ്രതിനിധികളും അന്വേഷണത്തിന്റെ ഭാഗമാകും. ഈ കേസിൽ അത് അമേരിക്കയാണ്. ദുരന്തസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുടെ അപഗ്രഥനത്തിൽനിന്നാണ് അന്വേഷണം ആരംഭിക്കുക. അന്വേഷണത്തിനൊടുവിൽ തയാറാക്കുന്ന റിപ്പോർട്ടും സവിശേഷമാണ്. ഇതിനായി അന്താരാഷ്ട്ര വ്യോമയാന സമിതി (ഐ.സി.എ.ഒ) പ്രത്യേക ഫോർമാറ്റ് തയാറാക്കിയിട്ടുണ്ട്. റിപ്പോർട്ട് ഒരു വർഷത്തിനുള്ളിൽതന്നെ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. അത് പിന്നീട് എ.എ.ഐ.ബിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.